സ്വന്തം ലേഖകൻ
കണ്ണൂർ: ഇരിക്കൂറിന്റെ മണ്ണിൽ കെ.സി ജോസഫിന്റെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിനു അന്ത്യം കുറിച്ച് വെള്ളിമൂങ്ങ പറന്നിറങ്ങുമെന്ന പ്രതീക്ഷയിൽ ഇരിക്കൂറിലെ യുവ കോൺഗ്രസുകാർ. ബിജുമേനോന്റെ സൂപ്പർ ഹിറ്റ് ചിത്രം വെള്ളിമൂങ്ങയിലെ അട്ടിമറിയാണ് ഇത്തവണ ഇരിക്കൂർ നിവാസികൾ കെ.സി ജോസഫിന്റെ ആധിപത്യത്തിൽ നിന്നു മോചനം നേടാൻ പ്രതീക്ഷിക്കുന്നത്.
വെള്ളിമൂങ്ങയായി ഇരിക്കൂറിൽ പറന്നിറങ്ങിയ മാമ്മച്ചനായി ഇത്തവണ സിപിഐയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന കെ.ടി ജോസ് മാറുമെന്നു തന്നെയാണ് ഓരോ ഇരിക്കൂറുകാരനും പ്രതീക്ഷിക്കുന്നത്.
ജിബു ജേക്കബിന്റെ സംവിധാനത്തിൽ 2014 സംബ്റ്റംബർ 25 നു കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്ത വെള്ളിമൂങ്ങയിൽ തട്ടിപ്പിന്റെ സകല ശാസ്ത്രവും പഠിച്ച രാഷ്ട്രീയക്കാരനായാണ് ബിജുമേനോൻ രംഗത്തു വരുന്നത്. രാഷ്ട്രീയത്തിലെ നീതിശാസ്ത്രം അലക്കികരക്കി കുടിച്ച ബിജുമേനോന്റെ കഥാപാത്രം മാമ്മച്ചൻ ഡൽഹിയിൽ വേരുകളുള്ള ദേശീയ പാർട്ടിയുടെ സംസ്ഥാനത്തെയും, ഇരിക്കൂറിലെയും ഏക നേതാവായിരുന്നു. സംസ്ഥാനത്ത് ഇടതു മുന്നണിയുടെ ഭാഗമാകാനും, സീറ്റ് ഉറപ്പാക്കാനും മാമ്മച്ചൻ നടത്തുന്ന ശ്രമങ്ങളും ഒടുവിൽ ഇരിക്കൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന സ്വന്തം നാട്ടിൽ മത്സരിക്കാൻ ഇറങ്ങി വിജയിച്ചു മന്ത്രിയാകുന്നതുമായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്.
സിനിമയിൽ 35 വർഷത്തോളം ഇരിക്കൂറിനെ പ്രതിനിധീകരിച്ചു എംഎൽഎയായിരുന്ന കെ.ടി ജോസഫിനെ പരാജയപ്പെടുത്തിയാണ് മാമ്മച്ചൻ ഇരിക്കൂറിന്റെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ പാർട്ടിക്കു സംസ്ഥാനത്ത് ഏക സീറ്റ് ഇടതു മുന്നണി അനുവദിക്കുമ്പോൾ ഇവിടെ മത്സരിക്കാനെത്തുന്നത് ഇടതുമുന്നണിയുടെ ഘടകക്ഷി പാർട്ടിയുടെ ദേശീയ നേതാവായ മാമ്മച്ചനാണ്. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.ടി ജോസഫിനെ മാമച്ചൻ പരാജയപ്പെടുത്തി സംസ്ഥാനത്തിന്റെ മന്ത്രിസഭയിൽ എത്തുന്നതാണ് സിനിമയുടെ സൂപ്പർ ഹിറ്റ് ക്ലെമാക്‌സ്. ഇടതു മുന്നണി 71 സീറ്റും, യുഡിഎഫി 69 സീറ്റും നേടുന്ന തിരഞ്ഞെടുപ്പിൽ മാമ്മച്ചന്റെ ഒറ്റവോട്ടിന്റെ ബലതതിലാണ് ഇടതു മുന്നണി ഭരണം പിടിക്കുന്നത്.
ഇതേ സാഹചര്യം തന്നെയാവും ഇത്തവണ ഇരിക്കൂറിലെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. വയസനും കഴിവുകുറഞ്ഞവനുമായി കെ.ടി ജോസഫിനെ സിനിമയിൽ അവതരിപ്പിക്കുമ്പോൾ, ഇരിക്കൂറിന്റെ വികസനത്തിനായി മുപ്പതു വർഷമായി ഒന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രി കെ.സി ജോസഫിനെതിരായി യുഡിഎഫിലും കോൺഗ്രസിലും ഉയരുന്ന ആരോപണം. സിനിമയുടെ ക്ലൈമാക്ലിലെ അവസ്ഥ തന്നെയാവും ഇത്തവണയും ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഉയരുന്നതെന്നാണ് യുഡിഎഫിനുള്ളിൽ നിന്നു തന്നെ ലഭിക്കുന്ന സൂചനകൾ.