ജൂലൈ 17നാണ് സുഹൃത്തിനൊപ്പം വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ വച്ച് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നും അന്ന് വിനായകനൊപ്പം പിടിക്കപ്പെട്ട സുഹൃത്ത് ശരത്ത് മൊഴി നല്‍കിയിരുന്നു.
അന്ന് വീട്ടില്‍ വച്ചു വിനായകനെ അച്ഛന്‍ മര്‍ദ്ദിച്ചിരിക്കാമെന്നാണ് പോലീസ് ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയിരിക്കുന്നത്.
ഇതു മൂലമുണ്ടായ മനോവിഷമത്തെ തുടര്‍ന്നായിരിക്കാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നും പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ ആരോപിച്ചു.
വിനായകന്റെ മരണത്തെക്കുറിച്ചുള്ള കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പാവറട്ടി എസ്‌ഐ അരുണ്‍ ഷാ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
വിനാകനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഈ അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുണ്ടായിരുന്നത്.
ആരോപണ വിധേയരായ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു.
ഇവര്‍ വിനായകനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയത്.
വിനായകനോട് സ്‌റ്റേഷന് അകത്തു വച്ച് മോശമായി പെരുമാറിയിട്ടില്ല. വിനായകന് മനോവിഷമമുണ്ടാക്കുന്ന സംഭവങ്ങളൊന്നും സ്‌റ്റേഷനില്‍ അന്നു നടന്നിട്ടില്ലെന്നും പോലീസ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
വിനായകനെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് എസ്‌ഐ അരുണ്‍ ഷാ മൊഴി നല്‍കിയിരിക്കുന്നത്.
വിനായകന്റെ അച്ഛനെ അന്നു സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വിനായകനെ മര്‍ദ്ദിക്കാന്‍ അച്ഛനോട് പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിനു തയ്യാറായില്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി മൊഴി നല്‍കിയിരുന്നു.