സ്വന്തം ലേഖകൻ
ന്യൂഡൽഹി: യുദ്ധം തുടങ്ങിയാൽ ആദ്യം ആക്രമിക്കേണ്ട ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പാക്കിസ്ഥാൻ. ഇന്ത്യയിലെ 25 തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പട്ടികയാണ് ഇപ്പോൾ പാക്കിസ്ഥാൻ ആർമി ഇന്റലിജൻസ് വൃത്തങ്ങൾ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. മിസൈൽ ആക്രമണമോ, യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണമോ നടത്തേണ്ടുന്ന ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പട്ടികയാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഇന്ത്യ മുഴുവൻ ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നു. എന്നാൽ കേരളത്തിലും സേനാവിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ കൂടുതൽ ജാഗ്രത കാണുമ്പോൾ പാകിസ്താൻ ലക്ഷ്യം വെക്കുന്നത് കേരളത്തെയാണോയെന്ന സംശയവും ഉയരുന്നു.
ഇപ്പോൾ ദക്ഷിണ വ്യോമ കമാൻഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനം തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റർ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം എന്നുള്ളതാണ്. പാകിസ്താനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാൽ മണിക്കൂർ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ ദക്ഷിണ വ്യോമ കമാൻഡിൽ എയ്‌റോസാറ്റ് റഡാർ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങൾ, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകൾ, ബൂം ബാരിയറുകൾ, ട്രോളിവീൽ റോഡ് ബാരിയറുകൾ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാൻഡിലുള്ളത്.
നാവികസേനയും തീര സംരക്ഷണ സേനയും സമുദ്ര പെട്രോളിംഗ് ആരംഭിച്ചു. മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് എത്തിയത് കടൽമാർഗമായതിനാൽ കേരളം ഉൾപ്പെടെ കടലോര സംസ്ഥാനങ്ങളിൽ കേന്ദ്രം അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി. വിമാന റാഞ്ചൽ ഭീഷണിസാദ്ധ്യത പരിഗണിച്ച് കൂടുതൽ സിഐഎസ്എഫ് കമാൻഡോകളെയും ദ്രുതകർമ്മ സേനയെയും നിയോഗിച്ചു.