പാലക്കാട്: കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. കാമുകനും കാമുകിക്കും വിവാഹം കഴിക്കാനായിരുന്നു കൊലയെന്നാണ് പൊലീസ് നിഗമനം. വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോത്തഗിരി അറവേണു മമ്പണി മാവുക്കരെ ഈസ്റ്റിലെ മുഹമ്മദലിയെ (38) കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ ഭാര്യ തെക്കേപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍ സുലൈഖ (36), കാമുകന്‍ കുഴല്‍മന്ദം ചിതലി ചരപ്പറമ്പ് സ്വദേശി സുരേഷ് എന്ന മുഹമ്മദലി (38) എന്നിവരാണ് പിടിയിലായത്. 2015 ഏപ്രില്‍ 11നാണ് സംഭവം. സുലൈഖ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതായും സുരേഷ് മതം മാറിയതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാട്ടുകാരുടെ സംശയമാണ് ഇതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
കേസന്വേഷണം തണുത്തെന്ന ധാരണയിലാണ് സുലൈഖയെ വിവാഹം കഴിക്കാന്‍ രഹസ്യമായി സുരേഷ് മതം മാറി മുഹമ്മദലിയായത്. പൊലീസിനെ വെട്ടിച്ച് ഒളിവില്‍ പോയ സുലൈഖയെ മേട്ടുപ്പാളയത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെയും വലയിലാക്കി. എന്നാല്‍ കൊലപാതകത്തെ കുറിച്ച് സുലൈഖ പറയുന്നത് ഇങ്ങനെയാണ്മുഹമ്മദാലി മക്കളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ സുലൈഖ വഴക്കുണ്ടാക്കുകയും ഭാര്യവീട്ടുകാര്‍ മുഹമ്മദലിക്ക് താക്കീത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സുലൈഖ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇതിന് സുരേഷിന്റെ സഹായം തേടിയെന്നും പറയുന്നു. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ തെക്കേപ്പൊറ്റയില്‍ മരപ്പണിക്കാരനായിരുന്ന മുഹമ്മദലി നാലു വര്‍ഷത്തോളമായി ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഏപ്രില്‍ പത്തിന് കോയമ്പത്തൂരില്‍ ചികിത്സയ്ക്കായി പോയ മുഹമ്മദലിയുടെ മൃതദേഹം പിന്നീട് കഞ്ചിക്കോട് മലമ്പുഴ റോഡില്‍ മൂച്ചിക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പൊലീസ് നല്‍കിയ പത്രപ്പരസ്യം കണ്ടെത്തിയ മുഹമ്മദലിയുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് വീണ്ടും ലോക്കല്‍ പൊലീസിനെ ഏല്പിക്കുകയായിരുന്നു.
സുരേഷും സുലൈഖയും രണ്ടുവര്‍ഷമായി രഹസ്യബന്ധത്തിലായിരുന്നു. കൊയമ്പത്തൂരില്‍ ചികിത്സയ്ക്കായി പോയ മുഹമ്മദലിയെ ആലത്തൂരില്‍ നിന്ന് സുരേഷാണ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. സുരേഷിനോടൊപ്പം പോയാല്‍ മതിയെന്ന് സുലൈഖ നിര്‍ബന്ധിച്ചിരുന്നു. കഞ്ചിക്കോട് മലമ്പുഴ റോഡില്‍ മൂച്ചിക്കാട് വച്ച് സുരേഷ് മുഹമ്മദലിക്ക് മദ്യം നല്‍കി ബോധം കെടുത്തുകയും കുറ്റിക്കാട്ടിനടുത്ത് കിടന്ന വലിയ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊന്ന് സ്ഥലം വിടുകയുമായിരുന്നു. കൊലപാതകശേഷം മുഹമ്മദലിയുടെ മൊബൈല്‍ ഫോണിലെ സിം ഊരി പൊട്ടിച്ച് കളഞ്ഞ്‌ശേഷം ഫോണ്‍ കൈവശം വച്ചു.
പ്രാരംഭഘട്ടത്തില്‍ ചോദ്യം ചെയ്തതില്‍ സുലൈഖ പൊലീസിനോട് നിര്‍ണായക വിവരങ്ങള്‍ മറച്ച് വച്ചു .മുഹമ്മദലി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. ഇതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. 14 വര്‍ഷം മുമ്പാണ് മുഹമ്മദാലിയും സുലൈഖയും വിവാഹിതരായത്. 13ഉം 10ഉം വയസുമുള്ള രണ്ട് ആണ്‍മക്കള്‍ ഇവര്‍ക്കുണ്ട്.