കോടതി കയ്യേറി ജീവനക്കാരെ മര്‍ദ്ദിച്ചു: എസ്. രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസ്; സംഭവത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തു

മൂന്നാര്‍: സ്‌പെഷല്‍ ട്രൈബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്കും ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിക്കുമെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഭൂമി കയ്യേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ ഓഫിസ് സിപിഎം എംഎല്‍എ എസ്.രാജേന്ദ്രനും സംഘവും കയ്യേറി എന്‍ജിനീയറിങ് കോളജിനു ക്ലാസ് നടത്തുന്നതിനു വിട്ടുകൊടുക്കാന്‍ ശ്രമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരനെ മര്‍ദിക്കുകയുമുണ്ടായി. കോടതി ജീവനക്കാരനായ സുമി ജോര്‍ജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടതി കെട്ടിടത്തിന്റെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു അതിക്രമിച്ച് കടക്കല്‍. അതിക്രമിച്ചു കയറല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതിയിലെത്തിയത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. ഈ സമയം ട്രിബ്യൂണല്‍ അംഗം എന്‍.കെ.വിജയന്‍, ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ പുട്ടുകള്‍ തകര്‍ത്ത് ഉപകരണങ്ങള്‍ പുറത്തേക്കെറിഞ്ഞു.

തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ടശേഷം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും മായ്ച്ചുകളയുകയും ചെയ്തു. ഇതിനുശേഷമാണ് സംഘം മടങ്ങിയതെന്ന് കോടതി ജീവനക്കാര്‍ പറഞ്ഞു. മൂന്നാറിലും പരിസരങ്ങളിലുമുള്ള എട്ടുവില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു കൊണ്ട് ജൂലായ് 30-ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതിനുശേഷം കോടതി കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകള്‍ ക്രമപ്പെടുത്തി മറ്റു കോടതികളിലേക്ക് അയയ്ക്കുന്ന നടപടികള്‍ നടന്നുവരികയാണ്.

തകര്‍ന്ന കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് ട്രിബ്യൂണല്‍ കെട്ടിടവും പരിഗണിച്ചിരുന്നെങ്കിലും, ഫയലുകള്‍ നീക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ കെട്ടിടം വിട്ടു നല്‍കിയില്ല. ഇതിനിടയിലാണ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ജീവനക്കാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

Top