ജാമ്യാപേക്ഷ ഇന്നില്ല; നാദിര്‍ഷായുടെ വിധി അറിഞ്ഞ ശേഷം മാത്രം; തന്ത്രം മാറ്റുന്നു

ഇന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകളെങ്കിലും അത് മാറ്റിയെന്നാണ് പുതിയ വിവരം. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയാണ് ഇക്കാര്യമറിയിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയെ ഇത്തവണയും ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ജാമ്യം ലഭിക്കാതിരിക്കാന്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തേ രണ്ടു വട്ടവും താരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുമ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും താരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. കേസില്‍ അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായി കഴിഞ്ഞെന്നും അതിനാല്‍ ദിലീപിന് ഇത്തവണ ജാമ്യം അനുവദിക്കണമെന്നുമാവും ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെടുക. നേരത്തേ ഉപാധികളോടെ അച്ഛന്‍െ ശ്രാദ്ധത്തില്‍ പങ്കെടുത്തു ദിലീപ് ജയിലില്‍ തിരിച്ചെത്തിയ കാര്യവും രാമന്‍ പിള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചത്. രണ്ടു വട്ടം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ ടി തോമസാണ് ഇത്തവണയും ഹര്‍ജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള വ്യക്തമാക്കി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നതിനെ തുടര്‍ന്നാണിത്. നാദിര്‍ഷായ്ക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ കൂടി പഠിച്ച ശേഷമാവും പുതിയ ജാമ്യഹര്‍ജി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള സമര്‍പ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top