പകല്‍ എംബിബിഎസുകാരന്‍; രാത്രിയായാല്‍ ഹോട്ടല്‍ ബിസിനസും; ചെന്നൈയിലെ കുട്ടിഡോക്ടര്‍ താരമാകുന്നത് ഇങ്ങനെ

വൈദ്യശാസ്ത്രവും പാചകകലയും ഒരു പോലെ വഴങ്ങും ചെന്നൈ സ്വദേശിയായ ജയ്കിരണ്‍ എന്ന 21കാരന്. പകല്‍ ചെന്നൈ ശ്രീ രാമചന്ദ്ര കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥി. വൈകീട്ടായാല്‍ അടുത്തുള്ള ജാക്ക്‌സ് റെസ്റ്റോ കഫേയുടെ നടത്തിപ്പുകാരനാകും ജയ്കിരണ്‍. രാവിലെ എട്ടു മുതല്‍ നാലു വരെ ക്ലാസിലിരിക്കുന്ന ജയ് കിരണ്‍ ക്ലാസു കഴിഞ്ഞാല്‍ നേരെ പോകുന്നത് തന്റെ റസ്‌റ്റോറന്റിലേക്കാണ്. തുടര്‍ന്ന് റസ്റ്ററന്റിലേക്ക് ആവശ്യമായ സാധനങ്ങളെടുക്കല്‍, അടുക്കള മാനേജ്‌മെന്റ്, സേവനവിഭാഗം തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കിനടത്തും. ഇതിന് പുറമെ മെനുവിലെ ചില സാധനങ്ങള്‍ നേരിട്ടു തന്നെ ഉണ്ടാക്കിയും കൊടുക്കും. പുതിയ രുചികള്‍ പലയിടത്തു നിന്നു പഠിച്ച് അത് തന്റെ ജീവനക്കാര്‍ക്ക് പഠിപ്പിച്ചു നല്‍കും. ക്ലാസില്‍ പോകുന്ന സമയത്തു കാര്യങ്ങള്‍ നോക്കാന്‍ മാനേജറും അസിസ്റ്റന്റ് മാനേജറുമുണ്ട്. റസ്റ്ററന്റിലെ സെക്യൂരിറ്റി ക്യാമറുകളുടെ ഫീഡ് തന്റെ ഫോണിലെ ആപ്പിലൂടെ ആവശ്യമെങ്കില്‍ വീക്ഷിക്കും. കുടുംബപരമായി തന്നെ ബിസിനസ് രംഗത്തുള്ളയാളാണ് ജയ്കിരണ്‍. കോളെജിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുമായി ചേര്‍ന്നു നഗരത്തില്‍ ഒരു ഐസ്‌ക്രീം കട തുടങ്ങി. പക്ഷേ, അതു വിജയിച്ചില്ല. എന്നാല്‍ ഒരു വട്ടം പരാജയപ്പെട്ടു എന്ന് കരുതി പിന്‍മാറാണ് ജയ്കിരണ്‍ തയ്യാറായില്ല. കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ മൂന്നര മാസം കൊണ്ട് പുതിയ റസ്റ്റോറന്റ് ആരംഭിച്ചു. റസ്റ്റോറന്റ് എന്ന ആശയത്തിന് രൂപം നല്‍കിയപ്പോള്‍ മുതലുള്ള എല്ലാ ഘട്ടത്തിലുംജീവനക്കാരുടെ ഇന്റര്‍വ്യൂ, നിയമനം, മെനു രൂപകല്‍പന, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ എല്ലാത്തിലും ജയ്കിരണിന് പങ്കുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഒഴിവു സമയം ബാക്കി വന്നപ്പോഴാണ് എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന തോന്നലുണ്ടായത്. എംബിബിഎസ് പഠന ശേഷവും മെഡിസിനും ബിസിനസും ഒരുമിച്ചു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ജനറല്‍ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് ജയ്കിരണ്‍ ഉദ്ദേശിക്കുന്നത്.

Top