എം.ജി ശ്രീകുമാറിനെതിരെ അന്വേഷണം; കോടതിയോട് അധികസമയം ആവശ്യപ്പെട്ട് വിജിലന്‍സ്

എം.ജി. ശ്രീകുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് 15 ദിവസം കൂടി വിജിലന്‍സ് ആവശ്യപ്പെട്ടു. ബോള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാവകാശം നല്‍കിയത്. മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലം 2010ല്‍ എം.ജി. ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മാണം നടത്തിയെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണു വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. നേരത്തെ അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്ന കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരി 19നു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. അതിനു ശേഷം രണ്ടാം തവണയാണ് അന്വേഷണ സംഘം കൂടുതല്‍ സമയം വീണ്ടും ചോദിക്കുന്നത്.

Top