മൃതദേഹം കിടന്ന കട്ടിലില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍; രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഗുളികകളും കണ്ടെത്തി

ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്‍ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്ന് ജലന്ധര്‍ എ.സി.പി എആര്‍.ശര്‍മ പറഞ്ഞു. മൃതദേഹം കിടന്ന കട്ടിലില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. മുറിയില്‍ നിന്ന് രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഗുളികകളും കണ്ടെത്തി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്നും ശര്‍മ പറഞ്ഞു. ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ജലന്ധര്‍ രൂപത അച്ചടക്കനടപടി സ്വീകരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് ദുരൂഹ സാഹചര്യത്തില്‍ ജലന്തറിലെ ദസൂയയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ കുര്‍ബാന അര്‍പ്പിച്ച് തിരിച്ചെത്തിയ വൈദികന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.ഫ്രാങ്കോ മുളയ്ക്കലിന് മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് വൈദികന്‍ തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായി കുറിവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ അനുപമയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ജലന്ധറിലെ ബോഗ്പൂരില്‍ ആയിരുന്ന വൈദികനെ കന്യാസ്ത്രീയുടെ പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലന്ധര്‍ രൂപത ദസൂയയിലേക്ക് മാറ്റിയത്. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുത്ത വൈദികരില്‍ പ്രധാനിയുമാണ് ഫാദര്‍ കുര്യാക്കോസ്. ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു നൂറ് ശതമാനം ഉറപ്പുണ്ടെന്ന് സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

സംഭവവും കേസും ജലന്ധറിലായതിനാല്‍ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കും. ജലന്ധര്‍ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മീഷണര്‍ ബിഷപ്പിന്റെ വലംകയ്യാണ്. രാവിലെ പത്തരയോടെ ജലന്ധറിലുള്ള ഒരു വൈദികനാണ് മരണം അറിയിച്ചത്.

കുര്യാക്കോസ് അച്ചന്‍ മരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്നു മാത്രമാണു പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതില്‍ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്. ബിഷപ്പിനെതിരെ മൊഴി കൊടുത്തതു മുതല്‍ ഫാ. കുര്യാക്കോസിനു പല പ്രശ്‌നങ്ങളുമുണ്ടായി. താന്‍ ജീവിച്ചിരിക്കില്ലെന്ന് ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. സഭയിലെ സീനിയര്‍ വൈദികനാണ് ഫാ. കുര്യാക്കോസ്. ജലന്തറിലെ മുന്‍ ബിഷപ്പിനൊപ്പവും ഉണ്ടായിരുന്നു. ആദ്യകാലത്തു കന്യാസ്ത്രീകളെ ജലന്ധറില്‍ കൊണ്ടുപോയത് അദ്ദേഹമാണ്. അതിനാല്‍ കന്യാസ്ത്രീകള്‍ പരാതികള്‍ പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്.

ഇതിന്റെയെല്ലാം പക ചിലര്‍ക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു.രണ്ടു മൂന്നു വര്‍ഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. വീടിനു നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാര്‍ അച്ചന്റേതെന്നു കരുതി തകര്‍ത്തു. ബിഷപ്പ് തന്നെ ആളുകളെ ഇളക്കി വിട്ടിട്ടുണ്ട്. ഭീഷണി കാരണം അച്ചന്‍ പല സ്ഥലങ്ങളില്‍ മാറിത്താമസിക്കുകയായിരുന്നു. മരണ വിവരം അറിയിച്ച ശൈലി ശരിയായിരുന്നില്ല. സഹോദരനോടു പറയേണ്ട രീതിയായിരുന്നില്ല.സഭ ഒന്നടങ്കം ബിഷപ്പിനൊപ്പമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതല്ലാതെ വിശ്വാസികള്‍ക്ക് അനുകൂലമല്ലെന്നും ജോസ് പറഞ്ഞു.

Top