പെഷവാര്‍ ഭീകരാക്രമണം : 6 പേര്‍ക്ക് വധശിക്ഷ ഒരാള്‍ക്ക് ജീവപര്യന്തം

ഇസ്ലാമാബാദ്: പെഷവാറിലെ മിലിട്ടറി സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ കേസില്‍ ആറ് പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഒരാളെ ജീവപര്യന്തത്തിനും വിധിച്ചു. ആകെ ഏഴുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ആറു പേര്‍ തൗഹീദ് അല്‍ ജിഹാദ് ഭീകരരും രണ്ടു പേര്‍ തെഹ്‌രീകെ താലിബാന്റെയും ജെയ്‌ഷെ മുഹമ്മദിന്റെയും ഭീകരരാണ്. 2014 ഡിസംബര്‍ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെഷവാറില്‍ സൈനിക സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ 125 വിദ്യാര്‍ഥികള്‍ അടക്കം 151 പേരെ വെടിവെച്ചു കൊന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു ഭീകരരെ വധിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പെഷാവാര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഏഴു വര്‍ഷമായി വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ നിരോധം പാക് സര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് 200 പേരുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കി. കൂടാതെ, കറാച്ചിയില്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

Top