തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ ആക്ഷേപം തള്ളി മുഖ്യമന്ത്രി വി.ഡി സതീശന്‍. അലോഷ്യസിന്റെ പരാതി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ആര്‍എസ്എസുകാരനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചെന്ന ആക്ഷേപത്തില്‍ കെഎസ്യു ഉയര്‍ത്തിയ പ്രതിഷേധവും അദ്ദേഹം തള്ളി.
സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്യു കമ്മിറ്റിയല്ല… അവര്‍ക്കെന്താണ് കാര്യം.. ഒരു കാര്യവുമില്ലെ മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തില്‍പ്പെട്ട രണ്ടുപേരും ലോയേഴ്‌സ് കോണ്‍ഗ്രസ് പട്ടികയിലുള്ളവര്‍, അഭിഭാഷകരെന്ന നിലയില്‍ അവരുടെ മത്സരക്ഷമതയും കണക്കിലെടുത്താണ് നിയമനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്ലീഡര്‍ നിയമനത്തില്‍ ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്യു, മറ്റൊരാള്‍ ബിജെപി എന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ഈ രണ്ട് പേരും ഉണ്ടായിരുന്നു. രണ്ട് പേരും ഈ സംഘടനയില്‍ അംഗങ്ങള്‍ ആണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എജിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം. എന്നോട് കെഎസ്യു നേതാക്കള്‍ ആരും പരാതി പറഞ്ഞിട്ടില്ല. കെഎസ്യു യൂണിറ്റ് കമ്മിറ്റി ആണോ പ്ലീഡറെ നിയമിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചുവെന്ന ആരോപണത്തിന് മറുപടിയായി കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിച്ചിരുന്നു. അന്നത്തെ നിയമമന്ത്രി എ.കെ. ബാലന്‍ ആയിരുന്നു.
ആരോപണം ഉന്നയിച്ച പി.രാജീവ് നിയമമന്ത്രിയായിരുന്ന കാലയളവില്‍ മൂന്ന് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും മൂന്ന് ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ആകെ 16 പേരെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, നിലവില്‍ ആരോപണം ഉന്നയിച്ച പി.രാജീവ് തന്നെ കഴിഞ്ഞ വര്‍ഷം പ്ലീഡര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പിഎം ശ്രീയില്‍ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പിഎം ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. റിപ്പോര്‍ട്ട് ഇപ്പോഴും ഡിജിപിക്ക് മുന്നില്‍ എത്തിയിട്ടില്ല. എത്തിയാല്‍ മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. അതിന്റെ നടപടികള്‍ പൂര്‍ത്തിയാകണം. വാര്‍ത്ത കണ്ട് നടപടി എടുത്താല്‍ കുറ്റാരോപിതര്‍ കോടതിയില്‍ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്മ പുരസ്‌കാരം സര്‍ക്കാര്‍ നാമനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിന്‍ പദ്ധതിക്ക് വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ല. ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ല. പ്രാരംഭ നടപടികള്‍ ആരംഭിക്കരുത് എന്നാണ് നിര്‍ദേശം.
പാരിസ്ഥിതിക, സാമ്പത്തിക വിഷയങ്ങള്‍ പഠിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ അടക്കമുള്ള നടപടികളുലേക്ക് നീങ്ങരുത്. സര്‍ക്കാരിന് ഇതില്‍ വിശദമായ പഠനം നടത്തണം. അതിന് ശേഷമേ ഡിപിആര്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ. നിലവില്‍ ലഭിച്ച പ്രൊജക്റ്റ് നല്ല ഒരു ഇക്കണോമിക് മോഡല്‍ അല്ല. റിപ്പോര്‍ട്ട് അപൂര്‍ണം എന്നാണ് സമിതിയുടെ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.


