ലഹരി ഉപയോഗത്തിനും ആർഭാടജീവിതം നയിക്കാൻ പണത്തിനായും വാഹന കവർച്ച; കോഴിക്കോട് ജില്ലയിലെ വ്യാപക ബൈക്ക് മോഷണങ്ങൾക്ക് പിന്നിൽ  കുടുങ്ങിയത് പ്രായപൂർത്തിയാകാത്തവർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത  കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി.

ബൈക്ക് ഓടിക്കാനുള്ള  ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനും  ആർഭാടജീവിതത്തിനു പണം കണ്ടെത്താനുമാണ് മോഷണമെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ വയ്ക്കുകയുമാണ് ചെയ്യുകയെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് പൊളിക്കും. കുറച്ചു കാലം ഓടിച്ച ശേഷം കുറഞ്ഞ വിലക്ക് മറ്റുള്ളവർക്ക് വിൽക്കാറുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

നടക്കാവ്, ബേപ്പൂർ, ടൗൺ, വെള്ളയിൽ, പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധികളിൽ  മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച  നിരവധി വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു.

ഇതിലൊരു വാഹനം പൊളിച്ചത് പ്രായപൂർത്തിയാവത്ത കുട്ടിയുടെ വീട്ടിൽ വച്ചാണ്. രാത്രി വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡ് നടത്തി മറ്റു വാഹനങ്ങൾ മോഷ്ടിക്കുകയും പൊലീസിൻ്റെ കണ്ണിൽപ്പെട്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയുമാണ് ചെയ്യാറുള്ളത്.

ബേപ്പൂർ പുതിയലത്ത് ക്ഷേത്ര സമീപത്ത് നിർത്തിയിട്ട ബൈക്ക്, ബീച്ചിൽ സീക്യൂൻ ഹോട്ടലിനു സമീപം നിർത്തിയിട്ട ബൈക്ക്,ഓപ്പൺ സ്റ്റേജിന് സമീപം നിർത്തിയിട്ട ബൈക്ക്, വെസ്റ്റ് ഹിൽ കനകാലയ ബാങ്കിന് സമീപം നിർത്തിയിട്ട ബൈക്ക്, ഹൈലൈറ്റ് മാളിന് സമീപം നിർത്തിയിട്ട ബൈക്ക്, എന്നിവ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു.

ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം. വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു.

മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷണം നടത്തിയത്.

Top