32 മലയാളികള്‍ സൗദി ജയിലിൽ ..

റിയാദ്: കൊലപാതകമുള്‍പ്പെടെ വിവിധ കേസുകളിലായി സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 48 ഇന്ത്യക്കാര്‍. ഇതില്‍ 32 പേരും മലയാളികളാണ്. ഇവരില്‍ വിചാരണത്തടവുകാരും ഉള്‍പ്പെടും. ജിസാന്‍ സെന്‍ട്രല്‍ ജയിലിലും തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ വൈസ് കോണ്‍സുലര്‍ ശിഹാബുദ്ധീന്‍ ഖാന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ റിയാസ് ജീലാനി എന്നിവര്‍ അറിയിച്ചതാണിത്.

ജിസാന്‍ സെന്‍ട്രല്‍ ജയില്‍ മേധാവി അലി ഹസന്‍ മസ്ലൂഫ് , ഉപമേധാവി അബ്ദുല്ല യഹ്യ ഹാതിഫ്, തിരിച്ചയയ്ക്കല്‍ കേന്ദ്രം മേധാവി സയ്യിദ് ജലാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘത്തില്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗം ഹാരിസ് കല്ലായി, സാമൂഹ്യ പ്രവര്‍ത്തകനായ അക്ബര്‍ പറപ്പൂര്‍ എന്നിവരുമുണ്ടായിരുന്നു. തടവിലായ 32 മലയാളികളില്‍ 16 പേരും മലപ്പുറം ജില്ലക്കാരാണ്. ഇവര്‍ക്ക് പുറമെ അഞ്ചു പഞ്ചാബുകാരും ഉത്തര്‍ പ്രദേശുകാരായ നാല് പേരും തമിഴ്നാട്ടില്‍ നിട്ടുള്ള മൂന്നു പേരും രണ്ടു കര്‍ണ്ണാടകക്കാരും , ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് ജയിലുകളില്‍ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ കൊലപാതക കേസുകളില്‍ വിചാരണ തടവുകാരായാണ് കഴിയുന്നത്. ലഹരി മരുന്ന് വിഭാഗത്തില്‍പ്പെട്ട ഖാത്ത് കടത്തു കേസിലാണ് കൂടുതലും ഇന്ത്യക്കാരും പിടിയിലായത്. 32 ഇന്ത്യക്കാരാണ് ഖാത്ത് കടത്തു കേസില്‍ ഇവിടെ കഴിയുന്നത്. ഹഷീഷ് കടത്തില്‍ 20 വര്ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട നാല് പേരും ഇവിടെയുണ്ട്. കൈക്കൂലി കേസില്‍ മൂന്നു പേരും ലോട്ടറി ഇടപാട് കേസ്, മോഷണക്കേസ് എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ജയിലിലുള്ള ബാക്കിയുള്ളവര്‍.

വിരലടയാള പരിശോധനയില്‍ കുടുങ്ങിയ മൂന്ന് മലയാളികളാണ് തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലുള്ളത്. മൂന്നും നാലും തവണ റീ എന്‍ട്രി വീസയില്‍ നാട്ടില്‍ പോയി തിരിച്ചു വന്നവരാണ് പിന്നീട് വിരലടയാള സൂക്ഷ്മ പരിശോധനയില്‍ കുടുങ്ങിയത്.സ്പോണ്‍സര്‍ മാറി ജോലി ചെയ്ത ഒരു യു പി സ്വദേശിയും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. തിരിച്ചയയ്ക്കല്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ യാത്രാ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോണ്‍സുലര്‍ സംഘം ആവശ്യപ്പെട്ടു

Top