കീവിനെ റഷ്യ തകര്‍ത്തു.കീവിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം; നഗരത്തിൽ വൻ സ്ഫോടന പരമ്പരകൾ .തുടര്‍ച്ചയായി പാഞ്ഞെത്തിയത് 74 മിസൈലുകളും 496 ഡ്രോണുകളും; ചോരക്കളമായി യുക്രൈന്‍ തലസ്ഥാനം. യുദ്ധം രൂക്ഷമാകുന്നു, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 27 പേര്‍.

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ നിരവധി പാർപ്പിട സമുച്ചയങ്ങൾ തകർന്നു. നഗരത്തിൽ പലയിടത്തും വൻ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ഏറ്റവും ഭീകരമായ വ്യോമാക്രമണത്തില്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിനെ റഷ്യ തകര്‍ത്തെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അതിശക്തമായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെടുകയും 91 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവ് നഗരത്തിലുടനീളമുള്ള നൂറ്റിമുപ്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ വര്‍ഷം തലസ്ഥാന നഗരി നേരിടുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.

റഷ്യയുടെ ഭാഗത്തുനിന്ന് വലിയൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി മണിക്കൂറുകൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപായ സൈറണുകൾ മുഴങ്ങുമ്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം നിർദേശിച്ചു. ബുധനാഴ്ച രാത്രി വൈകി നഗരത്തിൽ അപായ സൈറണുകൾ മുഴങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പിന്നാലെയാണ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം അഴിച്ചുവിട്ടത്. നഗരത്തെ നടുക്കിയ വൻ സ്ഫോടന പരമ്പരകൾക്ക് മുൻപ് വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടർച്ചയായി വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. നഗരമധ്യത്തിലുൾപ്പെടെ പലയിടത്തും വലിയ തീപിടിത്തമുണ്ടായി. വൻ ആക്രമണം ഉണ്ടാകുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് നിരവധി പേർ സ്ലീപ്പിങ് ബാഗുകളും വളർത്തുമൃഗങ്ങളുമായി സബ്‌വേ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചു.

ബാലിസ്റ്റിക് മിസൈലുകൾ യുക്രെയ്ൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അഭ്യർഥിച്ചു. പുലർച്ചെ രണ്ടോടെ വീണ്ടും ശക്തമായ സ്ഫോടനങ്ങളുണ്ടായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്. ആക്രമണത്തിൽ ഒൻപത് നിലയുള്ള അപ്പാർട്ട്മെൻ്റ് തകർന്നുവെന്നും ഇതിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും മേയർ പിന്നീട് വ്യക്തമാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഹോട്ടലിൻ്റെ മേൽക്കൂരയിലും മറ്റൊരു പാർപ്പിട സമുച്ചയത്തിലുമുൾപ്പെടെ കുറഞ്ഞത് രണ്ട് ജില്ലകളിലെങ്കിലും അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആക്രമണത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റതായി മേയർ അറിയിച്ചു.

രാത്രിയുടെ മറവില്‍ 74 മിസൈലുകളും 496 ഡ്രോണുകളുമാണ് റഷ്യ ഉക്രെയ്ന് നേരെ തൊടുത്തുവിട്ടതെന്ന് ഉക്രെയ്ന്‍ വ്യോമസേന സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് കീവിന്റെ ആകാശമാകെ കറുത്ത പുകപടലങ്ങളാല്‍ മൂടിയ നിലയിലാണ്. കട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചിലും തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും അടിയന്തിര രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ഡിനിപ്രോ നദിയുടെ കിഴക്കന്‍ തീരത്തുള്ള ഒന്‍പത് നിലകളുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് ആക്രമണം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

മിസൈല്‍ പതിച്ച് ഈ കെട്ടിടത്തിന്റെ 64 ഓളം ഫ്ലാറ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. അതേസമയം, രാജ്യത്തുണ്ടായ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അയര്‍ലന്‍ഡ് സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് കീവിലേക്ക് തിരിച്ചെത്തി. തകര്‍ന്നുവീണ പാര്‍പ്പിട സമുച്ചയം നേരിട്ട് സന്ദര്‍ശിച്ച അദ്ദേഹം, ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടാണ് കാരണമെന്ന് കുറ്റപ്പെടുത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വരുത്തിയ കാലതാമസമാണ് ഇത്രയും വലിയ മനുഷ്യനാശത്തിന് കാരണമായതെന്ന് സെലന്‍സ്‌കി തുറന്നടിച്ചു.

മനുഷ്യജീവനുകള്‍ ഇങ്ങനെ ദാരുണമായി പൊലിയുമ്പോള്‍ നമ്മുടെ പങ്കാളികള്‍ വെറുതെ നോക്കിനില്‍ക്കരുത്,’ സെലന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പട്രിയറ്റ് മിസൈലുകളുടെ ദൗര്‍ലഭ്യം പ്രതിരോധ നിരയെ ബാധിച്ചതായും ഉക്രെയ്ന്‍ സേന സമ്മതിച്ചു. എന്നാല്‍, ഉക്രെയ്നിന്റെ സൈനിക താവളങ്ങളും ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് മോസ്‌കോയുടെ വാദം. റഷ്യന്‍ പ്രദേശങ്ങള്‍ക്കുള്ളില്‍ ഉക്രെയ്ന്‍ അടുത്തിടെ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നും ക്രെംലിന്‍ വക്താക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം റഷ്യയിലെ നിഷ്നി നോവ്ഗൊറോഡ് മേഖലയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഭാഗത്തുനിന്നും ഇത്രയും കടുത്ത പ്രത്യാക്രമണം ഉണ്ടായത്. ഉക്രെയ്നിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ സൈനിക സമ്മര്‍ദ്ദം ശക്തമായി തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. റഷ്യയുടെ ഈ ക്രൂരമായ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ ആക്രമണം തികച്ചും അപലപനീയമാണെന്നും, ഇത് തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന കൊടുംക്രൂരതയാണെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുട്ടെറസ് വ്യക്തമാക്കി. റഷ്യയുടെ സൈനിക-വ്യവസായ മേഖലയെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇയു വിദേശനയ മേധാവി കാജ കല്ലാസും അറിയിച്ചു.

റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ ഉക്രെയ്ന് കൂടുതല്‍ ആയുധ പിന്തുണ നല്‍കണമെന്ന ആവശ്യവും ആഗോളതലത്തില്‍ ശക്തമാകുന്നുണ്ട്. പരസ്പരം അതിര്‍ത്തികള്‍ കടന്ന് ദീര്‍ഘദൂര ആക്രമണങ്ങള്‍ ശക്തമാക്കുന്നതിലൂടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം കൂടുതല്‍ വഷളാകുകയാണെന്ന് ഈ ദുരന്തം തെളിയിക്കുന്നു. യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതല്‍ കനക്കുന്നതായാണ് കീവിലെ നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Top