
കണ്ണൂര്‍:ബിജെപിയുടെ സംസ്ഥാന വൈസ്പ്രസിഡന്‍റായ അബ്ദുള്ളക്കുട്ടി ഹിന്ദുവാണെന്ന് ബിജെപി നേതാവ് പിപി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ‘അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുക്കളാണ്. . രാജ്യത്തിന്റെ തെക്കേയറ്റത്തുനിന്ന് വടക്കേയറ്റം വരെയുള്ളവരെ ഹിന്ദുസ്ഥാനിലുള്ളവരെന്നാണ് വിലയിരുത്തുന്നത്’-പിപി മുകുന്ദന്‍ പറഞ്ഞു.ഹിന്ദുവെന്നത് രാജ്യത്തിന്‍റെ പേരാണെന്നും പിപി മുകുന്ദന്‍.
ഹിന്ദു എന്നത് ഒരു സംസ്കാരത്തിന്റെയും നാടിന്റെയും പേരാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ജയ്ഹിന്ദ് എന്ന് പറഞ്ഞത് അത്തരത്തിലാണെന്നും പിപി മുകുന്ദന്‍ അവകാശപ്പെട്ടു. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ കെ സുരേന്ദ്രന് ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് ആളുകള്‍ വിദേശത്ത് പോയാല്‍ ഹിന്ദുസ്ഥാനില്‍ നിന്നാണെന്നാണ് പറയുക. എന്നാല്‍ കുറച്ചുകാലങ്ങളായി ഹിന്ദു എന്ന് പറഞ്ഞാല്‍ വര്‍ഗീയമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദവി ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ കണ്ണൂർ സന്ദർശനം തികച്ചും ഹൃദയസ്പർശിയും അവിസ്മരണീയവുമായ അനുഭവമായിരുന്നെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.ദില്ലി കലാപത്തിന്‍റെ ഫേസ്‍ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ടായിരുന്നു സ്വീകരണ യോഗത്തില്‍ കെ സുരേന്ദ്രന്‍ സംസാരിച്ചത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് മനഃസാക്ഷിയില്ലാത്ത ഏകപക്ഷീയമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന, കലഹമുണ്ടാക്കുന്ന രീതിയില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരും ജിഹാദി പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരു കേസില്‍ പോലും പൊലീസ് ഇതുവരെ നടപടിയെടുത്തില്ല.
മുമ്പൈങ്ങും കേട്ടു കേള്‍വിയില്ലാത്ത തരത്തിലുള്ള വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കേരളമിപ്പോള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം മറച്ചുവെച്ചിരുന്ന പലതും ഇപ്പോള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ വര്‍ഗീയശക്തികള്‍ക്ക് ഒരു മടിയുമില്ല എന്നത് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും, പ്രതിപക്ഷവും പ്രധാന പാര്‍ട്ടികളുമെല്ലാം മുതലെടുപ്പ് നടത്താന്‍ നോക്കുകയാണ്. സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. വര്‍ഗീയതിയിലൂടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ സര്‍ക്കാറിനും പ്രതിപക്ഷത്തിനും ഒരേ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അട്ടപ്പാടിയിലെ ശ്രീജിത് എന്ന ചെറുപ്പക്കാരന്‍ കലാപത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പൊലീസ് ചെയ്തത്. ശ്രീജിത്തിന്‍റെ അറസ്റ്റ് ആഘോഷിക്കുന്ന നടപടിയാണ് പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുമായി അകന്ന കഴിയുകയായിരുന്ന പിപി മുകുന്ദന്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായി എത്തിയതോടെയാണ് ബിജെപി വേദികളില്‍ സജീവമാവാന്‍ തുടങ്ങിയത്. പിപി മുകുന്ദന്‍റെ തിരിച്ചുവരവിന് പിന്നില്‍ കെ സുരേന്ദ്രന്‍റെ പ്രത്യേക ഇടപെടലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.