യമനില്‍ ഏഴ് കുട്ടികളടക്കം 14 പേര്‍ കൊല്ലപ്പെട്ട വ്യോമാക്രമണം; അബദ്ധം പറ്റിയതാണെന്ന് സൗദി

യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വെള്ളിയാഴ്ച സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം 14 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമാണെന്ന് സൗദി സമ്മതിച്ചു.

ജനവാസ കേന്ദ്രത്തിലെ താമസ സമുച്ഛയത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര പ്രതിഷേധം ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് സൗദിയുടെ കുറ്റസമ്മതം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആക്രണത്തിലുണ്ടായ നാശ നഷ്ടങ്ങളില്‍ ഖേദിക്കുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു.

ഹൂത്തികള്‍ ജനവാസ പ്രദേശത്ത് തങ്ങളുടെ സൈനിക കമാന്റ് സെന്റര്‍ സ്ഥാപിച്ചതാണ് ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സന്‍ആയിലെ ഒരു ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ ഈ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

2014 മുതല്‍ ഹൂത്തി സൈനികരുടെ നിയന്ത്രണത്തിലാണ് ആക്രമണങ്ങളുണ്ടായ പ്രദേശങ്ങള്‍. ആളുകള്‍ കിടന്നുറങ്ങുമ്പോഴാണ് സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ മിഡിലീസ്റ്റ് റിസര്‍ച്ച് ഡയരക്ടര്‍ ലിന്‍ മാലൂഫ് കുറ്റപ്പെടുത്തി.

സൗദി സഖ്യത്തിനെതിരേ ഇക്കാര്യത്തില്‍ യു.എന്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആഗസ്ത് 17നും 24നുമിടയില്‍ സൗദി ആക്രമണത്തില്‍ 42 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ കമ്മിറ്റി വക്താവ് ലിസ് ത്രോസലും കുറ്റപ്പെടുത്തി.

Top