ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് .തുടർന്ന് ശ്രീജിത്തിന്റെ കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഡ് ചെയ്തു . സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എസ്.പിക്ക് കീഴിലുള്ള ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതി ഇല്ലാതെയായിരുന്നു.
ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആർടിഎഫ് അംഗങ്ങൾക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. എ.വി. ജോർജിൽനിന്നു കേസിൽ രണ്ടിലേറെ തവണ മൊഴിയെടുത്തിരുന്നു.
കേസിൽ ഒന്പതു പോലീസുകാരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവരെ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. അന്യായമായി തടങ്കലിൽ വച്ചതിനാണു നാലുപേർക്കുമെതിരേ കേസെടുത്തത്.