കൊച്ചി: ആലുവ റൂറൽ എസ്പിയും ‘ടൈഗർ ഫോഴ്സ് തലവനുമായിരുന്ന എ.വി.ജോർജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂർ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുൽ ആർ. നായർക്കാണ് ആലുവ റൂറലിന്‍റെ ചുമതല നൽകിയിരിക്കുന്നത്.
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് എസ്പിയുടെ കീഴിലുള്ള ടൈഗർ ടാസ്ക് ഫോഴ്സായിരുന്നു. നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയുള്ള കസ്റ്റഡിയായിരുന്നു ഇതെന്നും ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ചതോടെ രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡി മരണക്കേസിൽ എ.വി.ജോർജിനെയും പ്രതി ചേർക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം.
അതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ കാരണമായ വാസുദേവൻ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. വാസുദേവന്‍റെ കേസുമായി ബന്ധമില്ലാത്ത ഏഴ് പേരെയാണ് ടൈഗർ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റിലായ മറ്റ് രണ്ടു പേർ കേസുമായി നേരിട്ട ബന്ധമുള്ളവരല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യം ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിന് പിന്നാലെയാണ് ജോർജിന്‍റെ റൂറൽ എസ്പി സ്ഥാനം തെറിച്ചത്.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവരും ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികള്‍ ആണെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടാതെ നിലിവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സബിഐയ്ക്ക് കൈമാറിയാല്‍ അത് സര്‍ക്കാരിനെ രാഷട്രീയമായും പ്രതിരോധത്തിലാക്കും ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ എസ്പിയെ സ്ഥലം മാറ്റിയിരിക്കുന്നത്.