ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ എവിടെയെങ്കിലും ആണ് ഇത് സംഭവിച്ചത് എന്ന് കരുതേണ്ട്. നമ്മുടെ ഇന്ത്യയില്‍ തന്നെ, നമ്മുടെ തൊട്ടടുത്തെ മെട്രോ നഗരമായ ബെംഗളൂരുവില്‍. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഭക്ഷണം കഴിച്ചു. അതിന് ശേഷം മദ്യപിക്കുകയും ചെയ്തു. പക്ഷേ കാര്യങ്ങള്‍ മദ്യമെത്തിയപ്പോള്‍ മാറിമറിഞ്ഞു. പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ ആയിരുന്നു. ഭര്‍ത്താവിന് നേര്‍ക്ക് മൂന്ന് തവണയാണ് ഭാര്യ വെടിവച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി. ബംഗളൂരു നഗരത്തിലാണ് സംഭവമുണ്ടായത്. മൂന്നു തവണ വെടിയേറ്റിട്ടും ജീവന്‍ രക്ഷിക്കാന്‍ റോഡിലൂടെ ഓടിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടര്‍ന്ന് പിന്നെയും ആക്രമിക്കുകയായിരുന്നു. 48 കാരിയായ ഹസ്മയാണ് ഭര്‍ത്താവ് സായിറാമിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്. ശരീരത്തില്‍ മൂന്നു വെടിയുണ്ടകള്‍ തുളച്ചുകയറിയ 53 കാരനായ സായിറാമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൊസൂരിൽ നിന്ന് യാത്രകഴിഞ്ഞ് തിരികെ ഫോര്‍ച്യൂണര്‍ കാറില്‍ നഗരത്തിലേക്ക് മടങ്ങവേ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും വഴക്ക് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു. ബംഗളുരു നഗരത്തിന് സമീപമുള്ള അനെകാലില്‍ വച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും മദ്യപിച്ചതോടെ പ്രശ്നങ്ങൾ തുടങ്ങിയത്.
വഴക്ക് മൂർഛിച്ച് ഹസ്മ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സായിറാമിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. അടിവയറ്റില്‍ മൂന്നു തവണ വെടിയേറ്റിട്ടും സായിറാം കാറില്‍ നിന്ന് ചാടിയിറങ്ങി റോഡിലൂടെ ഒാടി. ബംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ചാടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച സായിറാമിനെ ഹസ്മ കാറില്‍ പിന്തുടര്‍ന്നെത്തി ബസിനെ മറികടന്ന് കുറുകെ വാഹനം ഇട്ട് ബസ് തടയുകയും ബസിനുള്ളില്‍ കയറി സായിറാമിനെ വീണ്ടും ആക്രമിക്കുകയുമായിരുന്നു.
സംഘര്‍ഷത്തിലിടപെട്ട ബസിലെ മറ്റ് യാത്രക്കാർ ഹസ്മയെ തടയുകയും പൊലീസിനെ വിളിച്ചു വരുത്തി സായിറാമിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സെക്യൂരിറ്റി എജന്‍സി നടത്തുകയാണ് ഹസ്മയും സായിറാമും. വൈദ്യപരിശോധനക്കു ശേഷം ഹസ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഹസ്മെക്കതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


