കണ്ണൂർ: തലശേരിയിൽ സി.പി.എം നേതാവ് എം.എൻ ഷംസീറിനെ തോൽപ്പിക്കാൻ ബി.ജെ.പി – കോൺഗ്രസ് ധാരണ. സംസ്ഥാനത്ത് പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന തലശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്തത് ഈ ഒത്തു തീർപ്പിന്റെ പേരിലാണ് എന്ന ആരോപണം നേരത്തെ ഉയർന്നു കഴിഞ്ഞിരുന്നു. തലശേരി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ 22125 വോട്ടാണ് ബി.ജെപിയ്ക്ക് ലഭിച്ചത്. ഈ വോട്ട് കോൺഗ്രസിനു മറിഞ്ഞാൽ ഷംസീറിനെ അട്ടിമറിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസിലെ കരുത്തനായ പി.കെ അബ്ദുള്ളക്കുട്ടി മത്സരിച്ചിട്ടു പോലും 36624 വോട്ടാണ് യു.ഡി.എഫിനു തലശേരി നിയോജക മണ്ഡലത്തിൽ നേടാൻ സാധിച്ചത്. 34117 വോട്ടിന്റെ ലീഡാണ് കഴിഞ്ഞ തിരഞ്ഞെട്ടുപ്പിൽ തല ശേരിയിൽ എം.എൻ ഷംസീർ എന്ന യുവനേതാവിന് തലശേരിയിൽ നേടാൻ സാധിച്ചത്. ബി.ജെ.പിയുടെ വി.കെ സജീവനായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സ്ഥാനാർത്ഥിയായിരുന്നത്.
2016 ൽ കൊടിയേരി ബാലകൃഷ്ണനിൽ നിന്നാണ് ഷംസീർ മണ്ഡലം ഏറ്റുവാങ്ങുന്നത്. ഇക്കുറി വിജയം ഉറപ്പിച്ചിറങ്ങിയ ഷംസീറിനു ഭീഷണി സൃഷ്ടിച്ച് രംഗത്തുള്ളത് കോൺഗ്രസിലെ എം.പി അരവിന്ദാക്ഷനാണ്. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ കോൺഗ്രസിനു വിജയ സാധ്യത നൽകുന്ന പ്രധാനപ്പെട്ട ഘടകവും.


