കൊച്ചി:ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചർച്ചയിൽ കെ. സുരേന്ദ്രനു മുൻതൂക്കം എന്ന് സൂചന . ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കൊച്ചിയിൽ കേന്ദ്ര നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉയരുന്നത് നാലു പേരുകലാണ് .കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനയ്ക്കു വന്നത്. ആർഎസ്എസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു. കോർ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും കൂടിക്കാഴ്ചയിൽ കെ.സുരേന്ദ്രനു മുൻതൂക്കം ലഭിച്ചുവെന്നാണ് വിവരം.
കൃഷ്ണദാസ് വിഭാഗത്തിൽ രണ്ടു സ്ഥാനാർഥികൾ ഉണ്ടായതു വ്യക്തിഗത പിന്തുണ കുറയ്ക്കാൻ ഇടയാക്കി. ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതാക്കൾക്കു മുന്നിൽ ശോഭ തന്നെയാണ് അവതരിപ്പിച്ചത്. ദേശീയ സെക്രട്ടറി എച്ച്. രാജ, പ്രഭാരി നളീൻകുമാർ കട്ടീൽ എന്നിവരാണു ചർച്ചയ്ക്കു നേതൃത്വം നൽകുന്നത്. ജില്ലാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയാണ് ഇനിയുള്ളത്.
കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു താല്‍പര്യമുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം അനുകൂല നിലപാടല്ല സ്വീകരിച്ചത്. എം.ടി. രമേശിനെയോ പി.കെ. കൃഷ്ണദാസിനെയോ നിയമിക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടിനൊപ്പമായിരുന്നു ആര്‍എസ്എസ്. ഇരുവരെയും കേന്ദ്ര നേതൃത്വത്തിനു താല്‍പര്യമില്ലാത്തതു ശക്തമായ അഭിപ്രായ ഭിന്നതയിലേക്കു കാര്യങ്ങളെത്തിച്ചു.
രാഷ്ട്രീയത്തില്‍ പരിചയവും സംഘടനയെ നയിക്കാന്‍ കഴിവുമുള്ള ഒരാള്‍ നേതൃതലത്തിലേക്കു വരണമെന്ന നിബന്ധനയാണു കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ടുവച്ചത്. ബിജെപി അധ്യക്ഷനെന്ന നിലയില്‍ കുമ്മനം രാജശേഖരൻ പരാജയമായെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ വീണുകിട്ടിയിട്ടും അതു ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായവും കേന്ദ്രത്തിനുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തില്‍ ടീമിനെ മൊത്തം അഴിച്ചുപണിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നതിനിടെയാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയത്. അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ തീരുമാനിക്കുമ്പോള്‍ തങ്ങളുടെ നിര്‍ദേശം പരിഗണിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. എം.ടി. രമേശോ സുരേന്ദ്രനോ അധ്യക്ഷ സ്ഥാനത്തേക്കു വന്നാല്‍ ഉണ്ടാകാനിടയുള്ള ഗ്രൂപ്പ് വഴക്കുകളും കേന്ദ്ര ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്. ഇതെല്ലാം എം. രാധാകൃഷ്ണന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ആരായാലും പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിക്കാണു കേന്ദ്രനേതൃത്വം തയാറെടുക്കുന്നത്. അഴിമതി ആരോപണം ഉയര്‍ന്ന ചില ജില്ലാ പ്രസിഡന്റുമാരെയടക്കം മാറ്റാന്‍ സാധ്യതയുണ്ട്.