തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതോടെ അടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ച മുറുകി. പൊതുതിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ശക്തനായ നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ആലോചന. സാധ്യതകള്‍ കല്‍പ്പിക്കുന്ന നിരവധി പേരുണ്ടെങ്കിലും മുമ്പ് കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കിയ പോലെ ആര്‍എസ്എസ് ഇടപെട്ട് ഒരാളെ നിര്‍ദേശിക്കാനാണ് സാധ്യത കൂടുതല്‍.
അതേസമയം, സംസ്ഥാന അധ്യക്ഷനെ മാത്രം തിരഞ്ഞെടുക്കാനല്ല പാര്‍ട്ടി ആലോചിക്കുന്നത്. കേരളത്തിലെ സംഘടനാ തലത്തില്‍ അടിമുടി മാറ്റം വരുത്തുകയാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കമെന്ന് അറിയുന്നു. പക്ഷേ, സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് യുവനേതാക്കള്‍ക്കാണ്. വിവരങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്തെ പല നേതാക്കളും അറിയാതെയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 28ന് അദ്ദേഹം ചുമതലയേല്‍ക്കും. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തിനകം പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. കേരളത്തിന് പരിഗണന കേന്ദ്ര നേതൃത്വം കേരളത്തെ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ചില ബിജെപി നേതാക്കളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജഖേരനെ ഗവര്‍ണറാക്കിയുള്ള അപ്രതീക്ഷിത തീരുമാനം. പരിഗണിക്കുന്നില്ല എന്ന ആക്ഷേപം കുറയ്ക്കാന്‍ കേന്ദ്ര നേതൃത്വം അടുത്തിടെ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമാണ് വി മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയാക്കിയത്. നേരിട്ടുള്ള തീരുമാനം സുരേഷ് ഗോപി എംപി, അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍.. ഇപ്പോഴിതാ കുമ്മനം രാജശേഖരന്‍. ഇതില്‍ പലരും സംസ്ഥാന നേതാക്കളുമായുള്ള വിശദമായ ചര്‍ച്ചയിലൂടെയല്ല, മറിച്ച് കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനിക്കുകയായിരുന്നു. പുതിയ പ്രസിഡന്റിന്റെ കാര്യത്തിലും അത്തരമൊരു തീരുമാമനത്തിന് സാധ്യതയുണ്ട്.
സുരേന്ദ്രന് സാധ്യത പറയാന്‍ കാരണം എന്നാല്‍ നിലവില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രണ്ട് നേതാക്കളുടെ പേരാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് സാധ്യതയെന്ന് നേതാക്കളില്‍ ചിലര്‍ പറയുന്നു. തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ശക്തനായ നേതാവ് വേണമെന്ന നിലപാടിലാണ് പാര്‍ട്ടി. യുവമോര്‍ച്ചാ പ്രസിഡന്റായി സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സംഘടനാ മികവുമാണ് അദ്ദേഹത്തിന് സാധ്യത കല്‍പ്പിക്കുന്നത്. തിളങ്ങി നില്‍ക്കുന്നവര്‍ മറ്റൊരു സാധ്യതയുള്ള വ്യക്തി എംടി രമേശ് ആണ്. കൂടാതെ ശോഭാ സുരേന്ദ്രന്‍, കെപി ശ്രീശന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. പാര്‍ട്ടിയില്‍ സംസ്ഥാന തലത്തില്‍ തിളങ്ങി നില്‍ക്കുന്ന നേതാക്കളാണിവരെല്ലാം. പുതിയ പ്രസിഡന്റ് എത്തുന്നതോടെ പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുക്കരുതെന്നും കേന്ദ്രനേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.
പറഞ്ഞുകേള്‍ക്കാത്ത വ്യക്തി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പരസ്പരം പോരടിച്ചിരുന്ന വേളയിലാണ് 2015ല്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. അന്ന് സാധ്യതയായി പറഞ്ഞുകേട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു കുമ്മനം. സമാനമായ രീതിയില്‍ ആരെയെങ്കിലും ദേശീയ നേതൃത്വം ഇത്തവണയും കൊണ്ടുവരുമോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. മുതിര്‍ന്നവരെ തേടിയാല്‍ നിലവില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ വി മുരളീധരന്‍, പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍, പിഎസ് ശ്രീധരന്‍ പിള്ള എന്നിവരെല്ലാം സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്നവരാണ്. ഇതില്‍ വി മുരളീധരന്‍ ഇപ്പോള്‍ രാജ്യസഭാ എംപിയാണ്. മുതിര്‍ന്ന നേതാക്കളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റു മൂന്നു പേരില്‍ ആര്‍ക്കെങ്കിലുമാകും സാധ്യത.
അതേസമയം, ഭിന്നത ഒഴവാക്കാനും സംഘടനാ കെട്ടുറപ്പ് ശക്തമാക്കാനും ആര്‍എസ്എസ് ഇടപെടലുണ്ടാകുമെന്നാണ് സൂചന. ആര്‍എസ്എസ് നിര്‍ദേശിക്കുന്ന വ്യക്തിയെ ആയിരിക്കും സംസ്ഥാന അധ്യക്ഷനാക്കുക എന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നു. ഈ സാഹചര്യത്തില്‍ ജെ നന്ദകുമാറിന് സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു. കണ്ണൂര്‍ക്കാരന്‍ അതിനിടെ കണ്ണൂരില്‍ നിന്നുള്ള വ്യക്തിയെയാണ് ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സംസ്ഥാന സമിതി അംഗം സി സദാനന്ദന്റെ പേരാണ് ആര്‍എസ്എസ് നിര്‍ദേശിച്ചതെന്നാണ് സൂചന. ഇക്കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് വല്‍സല്‍ തില്ലങ്കേരിയും പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുമ്മനത്തെ ഒതുക്കി? പാര്‍ട്ടിയിലെ ഭിന്നത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്മനത്തെ കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാല്‍ ഭിന്നത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം, കുമ്മനത്തെ ഗവര്‍ണറാക്കി ഒതുക്കുകയാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്