ക്രൈം ഡെസ്‌ക്
കാൺപൂർ: കടംകയറി മുടിഞ്ഞ കുടുംബത്തിനു മുന്നിലുണ്ടായിരുന്ന ഏക വഴി ഏതെങ്കിലും വിധത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുക എന്നതായിരുന്നു. പതിനഞ്ചുകാരിയായ മകളെ ബലി നൽകണമെന്ന മന്ത്രവാദിയുടെ വാക്കിനു ഇതോടെ ഇവർ വലിയ വില നൽകി. തുടർന്നു മകളെ പൂർണ നഗ്നയാക്കി മന്ത്രവാദിയുടെ മുന്നിൽ നിർത്തിക്കൊടുത്തു. ഡിജിറ്റൽ ഇന്ത്യയെന്നു പേരുകേട്ട രാജ്യത്താണ് ക്രൂരവും പ്രാകൃതവുമായ രീതികൾ അരങ്ങേറിയത്. ഉത്തർ പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീർ പ്രസാദ്(55), പുഷ്പ(50) എന്നിവരാണ് മകളെ ബലി നൽകിയത്. 15 വയസ്സുകാരിയായ മകളെ ബലിയായി നൽകിയാൽ അഞ്ചു കിലോ സ്വർണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മാതാപിതാക്കൾ സ്വന്തം മകളെ കൊല ചെയ്യാൻ സമ്മതം നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മകളെ ബലിനൽകിയാൽ മണിക്കൂറുകൾക്കകം സ്വർണം ലഭിക്കുമെന്നായിരുന്നു കൃഷ്ണ ശർമ്മ എന്ന മന്ത്രവാദി മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. ബലിനൽകിയതിന് ശേഷം മന്ത്രവാദി പെൺകുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. പൂജകൾക്കു ശേഷവും സ്വർണം ലഭിക്കാതിരുന്നതിനെ തുടർന്ന് തന്റെ മകളെ കൃഷ്ണ ശർമ്മ തട്ടിക്കൊണ്ടുപോയതായി മഹാവീർ പ്രസാദ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് അന്വേഷണം നടത്തിയ പോലീസ് വ്യാഴാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മന്ത്രവാദിയേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച രാത്രി മഹാവീറും കുടുംബവും ശർമ്മയോടൊപ്പം അന്ന പുർണ ക്ഷേത്രത്തിലെത്തുകയായിരുന്നു. പ്രാർത്ഥനകൾക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആൽമരച്ചുവട്ടിലേയ്ക്ക് പെൺകുട്ടിയെ എത്തിച്ചു. പിന്നീട് അർധ ബോധാവസ്ഥയിലായ പെൺകുട്ടിയെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് നഗ്നയാക്കിയാണ് പൂജകൾ ചെയ്തത്.
മാതാപിതാക്കൾ സമീപത്ത് നിൽക്കുമ്പോൾ തന്നെയാണ് പെൺകുട്ടിയുടെ മൃതദേഹത്തെ പീഢനത്തിനിരയാക്കിയതെന്നും ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് കഴുത്ത് മുറിച്ചു കുട്ടിയുടെ ചോര കുല ദേവതയ്ക്ക് സമർപ്പിക്കുകയും ചെയ്തു. അവസാനം സമീപത്തുള്ള പാടത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.