ക്രൈം ഡെസ്‌ക്
കൊല്ലം: ലൈംഗിക അതിക്രമത്തിൽ നിന്നു രക്ഷപെടാൻ പെൺകുട്ടി ലൈംഗിക അവയവം മുറിച്ചു മാറ്റിയ ഹരിസ്വാമി നാട്ടിൽ അറിയപ്പെടുന്നത് ബുള്ളറ്റ് സ്വാമിയെന്ന പേരിൽ. സ്വന്തം നാട്ടിൽ ദൈവസഹായം എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്ന സ്വാമി ഹോട്ടൽ ബിസിനസ് നഷ്ടത്തിലായതോടെയാണ് ആത്മീയ വ്യാപാര രംഗത്തേയ്ക്കു കടക്കുന്നത്.
കോലഞ്ചേരിയിൽ ദൈവസഹായം എന്ന പേരിൽ ഹോട്ടലകൾ നടത്തിയാണ് സ്വാമി ജീവിച്ചിരുന്നത്. നാട്ടിൽ പൂജയും ആത്മീയ പരിപാടികളുമായി ജീവിച്ച ഹരി സ്വാമി 15 വർഷം മുൻപാണ് നാട്ടുവിട്ടത്. ദൈവസഹായം എന്ന പേരിലുള്ള ഹോട്ടലുകൾ ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഹരി, ഹരി സ്വാമിയായി രൂപമെടുത്തത്. വെളുത്ത മുണ്ടും മേൽമുണ്ടുമായി ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന ഹരിസ്വാമിക്ക് ബുള്ളറ്റ് സ്വാമിയെന്ന് പേരു നാട്ടുകാർ നൽകി. ആഭിചാരക്രിയകൾ ചെയ്തിരുന്ന ഇയാൾക്ക് പുത്തൻകുരിശിലും ജില്ലയുടെ വിവിധഭാഗങ്ങളിലും നിരവധി ഭൂസ്വത്തുക്കളുണ്ട്. ആഢംബര കാറുകളിലായിരുന്നു സഞ്ചാരം. കൊല്ലത്തെ ആശ്രമത്തിൽ എത്തിയ ശേഷമാണ് ഗംഗേശാനന്ദ് തീർത്ഥപാദർ എന്ന പേര് സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ചു വർഷമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. പൂജകൾക്കെത്തിയ ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വർഷമായി ഇയാൾ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഭീഷണിയെ തുടർന്നാണ് ഇത്രയും നാൾ വിവരങ്ങൾ പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നൽകിയിരുന്നത് പെൺകുട്ടിയുടെ മാതാവാണെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയും ഇയാൾ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെൺകുട്ടി ഒരു കത്തി തരപ്പെടുത്തി വച്ചത്. ഇന്ന് പുലർച്ചയേടെ സ്വാമി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം, പെൺകുട്ടിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല.