ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടും, വിവാഹ വാഗ്‌ദാനം നൽകി പണം തട്ടും ; ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ പോലീസ് പിടിയിൽ

പന്തളം:
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍.കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പിടിയിലായത്.

തോന്നല്ലൂര്‍ പൂവണ്ണാതടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോ ടെക് എന്ന വര്‍ക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്. 2020 ഏപ്രിലിലാണ് തട്ടിപ്പിനു തുടക്കം . ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇവര്‍ അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയാണെന്നാണ് മഹേഷിനോട് പറഞ്ഞത്. എസ്.എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും പറഞ്ഞു. സൗഹൃദം തുടര്‍ന്നതോടെ മഹേഷിന് പാര്‍വതി വിവാഹ വാഗ്ദാനം നല്‍കി. തനിക്ക് പത്തുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും അതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് നടത്തിപ്പിന്റെ ചെലവിനെന്ന് പറഞ്ഞാണ് ഏറെ പണം തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8,000 രൂപയും മഹേഷിനു ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്.
ഇതിനിടെ മഹേഷിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ പാര്‍വതി ഒഴിഞ്ഞുമാറിയതോടെ മഹേഷ് ഇവരുടെ വീട്ടില്‍ ചെന്നു. അതോടെയാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പന്തളം എസ്.എച്ച്‌.ഒ എസ്. ശ്രീകുമാര്‍, എസ്.ഐ ടി.കെ. വിനോദ്കുമാര്‍, എസ്.സി.പി.ഒ കെ. സുശീല്‍കമാര്‍, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സി.പി.ഒ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Top