അപ്പാർട്ട്മെൻ്റിൽ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി, മാസം 20,000 രൂപ വാടക, ഞങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ തുറന്നു പറയുന്നതിൽ പ്രയാസമുണ്ട്: ആരോപണത്തിൽ വിശദീകരണവുമായി ചിന്ത ജെറോം

കൊല്ലം: കൊല്ലം തങ്കശ്ശേരിയിലുള്ള അപ്പാർട്ട്മെൻ്റിലെ താമസവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തിൽ പ്രതികരിച്ചു യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോം.

വീടു പണി നടക്കുന്നതിനാലാണ് അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറ്റിയത്. 20,000 രൂപയായിരുന്നു മാസ വാടക. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കും ഇതു സഹായകമായിരുന്നു. താനും റിട്ടയേർഡ് അധ്യാപിക കൂടിയായ അമ്മയും ചേർന്നാണ് വാടക നൽകിയിരുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ തുറന്നുപറയുന്നതിൽ പ്രയാസമുണ്ടെന്നും ചിന്ത  പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കൊവിഡ് കാലത്ത് അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായി. ബ്രെയിൻ സ്റ്റെമ്മിൽ സ്ട്രോക്ക് ഉണ്ടായി. ഈ ഘട്ടത്തിൽ എൻ.എസ്. ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ചികിത്സയായിരുന്നു. അമ്മയ്ക്ക് നടക്കാൻ പ്രയാസം ഉണ്ടായിരുന്നു.
തൻ്റെ വീടിന്റെ താഴത്തെ നിലയിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഈ സമയം അനിവാര്യമായി. ഇതിനായി, വീട് പുതുക്കി പണിയാനായി മാറി താമസിക്കാൻ തീരുമാനിച്ചു.

അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ആയുർവേദ ചികിത്സയും നന്നാകുമെന്ന ആലോചന ആ സമയമുണ്ടായി. താൻ ദൂരയാത്രയ്ക്കു പോകുമ്പോൾ ആയുർവേദ ഡോക്ടർ ഗീത ഡാർവിന് ഒപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്. ഗീതച്ചേച്ചിയുടെ കൂടി സഹായത്തോടെ ആയുർവേദ ചികിത്സ നടത്തിയാൽ നന്നാകുമെന്ന് കരുതിയാണ് ഇവർ താമസിക്കുന്നതിനു താഴെ ഒഴിഞ്ഞുകിടന്ന അപ്പാർട്ട്മെൻ്റിലേക്ക് തങ്ങൾ എത്തുന്നത്. കൊല്ലത്ത് ഉള്ളപ്പോഴൊക്കെ താൻ ഇവിടെയായിരുന്നു നിന്നത്. മറ്റ് ജില്ലകളിൽ എത്തുമ്പോൾ അവിടുത്തെ ഗസ്റ്റ് ഹൗസുകളിലാണ് താമസിച്ചിരുന്നത്.

20,000 രൂപയായിരുന്നു അപ്പാർട്ട്മെൻ്റിൻ്റെ മാസ വാടക. ബാങ്ക് അക്കൗണ്ട് വഴിയാണ് വാടക കൈമാറിയിരുന്നത്. മൂന്നു കിടപ്പുമുറിയും ഒരു ഡൈനിങ് ഹാളും അടുക്കളയും ഉണ്ടായിരുന്നു. ആദ്യം സഹായത്തിനു രണ്ടുപേരുണ്ടായിരുന്നു. പിന്നീട് അമ്മ ഒറ്റയ്ക്കായിരുന്നു. താനും അമ്മയും ചേർന്നാണ് വാടകത്തുക നൽകിയിരുന്നത്. അമ്മ റിട്ടയേർഡ് അധ്യാപികയാണ്. അച്ഛൻ അധ്യാപകനായിരുന്നു, മരണപ്പെട്ടു. രണ്ടുപേരുടെയും പെൻഷൻ ഉണ്ട്. താൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ അമ്മയ്ക്ക് നല്ലൊരു പരിചരണം കിട്ടിയിരുന്നു.

തന്നെ ബന്ധപ്പെട്ട മാധ്യമപ്രവർത്തരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിരവധി മാധ്യമപ്രവർത്തകർ തന്നെ കാണാനായി അപ്പാർട്ട്മെൻ്റിൽ എത്തിയിട്ടുണ്ട്. കുറച്ചുനാളുകളായി തനിക്കുനേരെ ഓരോന്നു വരികയാണ്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് ചിന്ത ജെറോമിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപ മാസ വാടക വരുന്ന അപ്പാർട്ട്മെന്റിലാണ് ചിന്ത താമസിക്കുന്നതെന്ന് ആരോപിച്ച് വിഷ്ണു ഇത്ര വലിയ തുക വാടക നൽകാനുള്ള സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു.

Top