തിരുവനന്തപുരം: മന്ത്രിമാർ ആഴ്‍ചയിൽ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ചേരാനിരുന്ന മന്ത്രിസഭാ യോഗം ക്വാറം തികയാതെ ചേരാതിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.അതേസമയം, ചേരാതെ മാറ്റിവച്ച മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. രണ്ട് മന്ത്രിമാരൊഴികെ ബാക്കി എല്ലാമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. 17 ഓർഡിനൻസുകളിൽ 10 എണ്ണം പുതുക്കാൻ യോഗത്തിൽ തീരുമാനമായി.
സിപിഐ കാസര്‍കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സഹകരണ കോൺഗ്രസ്സിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രനുമാണ് യോഗത്തിൽ പങ്കെടുക്കാഞ്ഞത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനെത്തിചേരാത്ത മന്ത്രി മാർക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.
ഗവർണ്ണർക്ക് മുന്നിൽ ശുപാര്‍ശയ്ക്കുള്ള 17 ഓർഡിനൻസ് പാസാക്കാനായാണ് പ്രത്യേക മന്ത്രിസഭയോഗം ചേർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ 7 മന്ത്രിമാർ മാത്രമാണ് പങ്കെടുത്തത്.


