ദില്ലി: വികസനവും നല്ല ഭരണവും വിജയിച്ചു. ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായത് എല്ലാം ചെയ്യുമെന്ന ഉറപ്പ് തരുന്നതായും മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് നരേന്ദ്രമോദി.
മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച മോദി, ദില്ലി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേർത്തു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ദില്ലിക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. ദില്ലി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബിജെപി പുതു ചരിത്രം രചിച്ചു.
ദില്ലി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജ്ജത്തിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപി പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു.
ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ദില്ലിയുടെ ഉടമകൾ ദില്ലിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എളുപ്പ വഴികളോ, കള്ളം പറയുന്നവർക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു. ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണ വിജയം നൽകി. ഇത്തവണ നൽകിയ വിജയം ദില്ലിയെ പൂർണമായി സേവിക്കാൻ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.
അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചു. അഴിമതിക്കാർ ഉത്തരം നൽകേണ്ടി വരും. ഇതും മോദിയുടെ ഗ്യാരണ്ടിയാണ്. അഴിമതിയുടെ പേരിൽ അധികാരത്തിൽ വന്നവർ തന്നെ അഴിമതി കേസിൽ അറസ്റ്റിലായി. മദ്യനയ അഴിമതിയിലും സ്കൂളിലെ അഴിമതിയിലും ജനം മറുപടി നൽകി.
ദില്ലിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക് നേടി. 6 തവണ പൂജ്യം സീറ്റ് നേടി പരാജയപ്പെട്ട് ഗോൾഡ് മെഡൽ നേടി. ദില്ലിയിലെ ജനത്തിന് കോൺഗ്രസിൽ ഒരു വിശ്വാസമില്ല. ഇന്ത്യ സഖ്യത്തിനും ഇക്കാര്യം മനസിലായി. ഇന്ത്യ സഖ്യം പാർട്ടികൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ എതിർത്തു.അവർ കോൺഗ്രസിനെ തടയുന്നതിൽ വിജയിച്ചു. പക്ഷേ എഎപിയെ രക്ഷിക്കാനായില്ല. കോൺഗ്രസ് സഖ്യകക്ഷികളെയും നശിപ്പിക്കുന്ന പാർട്ടിയാണ്.
കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മത്സരം കാഴ്ചവെക്കാനായില്ല.