കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. വിസ്മയ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇത് വ്യക്തമായത്.
രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു.നേരം പുലരട്ടെയെന്ന് താന്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിനുശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി.
വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി പ്രശ്‌നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായതായും കിരണ്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം ചുമത്തി.
ചൊവ്വാഴ്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടും. ഇതിനുശേഷമായിരിക്കും കിരണിനെതിരെ മറ്റ് വകുപ്പുകള്‍ ചുമത്തുക. മകളെ ഭര്‍ത്താവിന്റെ അമ്മയും ഉപദ്രവിച്ചിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ ആരോപിച്ചു.


