ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; പുകവലിക്കാം മദ്യപിക്കാം; സിനിമാ താരമായ മകൾക്ക് അച്ഛന്റെ കത്ത് വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി: ആരോടൊപ്പവും ലൈംഗികതയിൽ ഏർപ്പെടാം.. ഒന്നിലധികം ആളുകളെ പ്രണയിക്കാം.. കുട്ടികൾ വേണ്ടെങ്കിൽ അബോർഷൻ ചെയ്യാം.. അച്ഛൻ മകൾക്ക് അയച്ച കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാദ നായകനായ മൈത്രേയനാണ് മകൾ കനിയ്ക്കു 2003 ്ൽ, മകളുടെ പതിനെട്ടാം വയസിൽ കത്തയച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയാണ് കനിയുടെ പിതാവ് മൈത്രേയന്റെ കത്തിലെ വാക്കുകൾ. കനിയെ പിൻതുണച്ചും അസഭ്യം പറഞ്ഞും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആളുകളും എത്തിയിട്ടുണ്ട്.

മലയാളത്തിലെ നിരവധി രണ്ടാം നിര ചിത്രങ്ങളിലൂടെ സുപരിചിതയാണ് കനി കുസൃതി. കനിയുടെ പോസ്റ്റും കത്തും ഇങ്ങനെ…

ഈ കത്ത് മൈത്രേയൻ 2003 ഇൽ എഴുതിയതാണു. കത്ത് അതു പോലെ തന്നെ പ്രസിദ്ധീകരിക്കണോ ചില പദങ്ങൾ എങ്കിലും തിരുത്തണോ എന്ന് സംശയിച്ചിരുന്നു. കത്ത് അതേ പടി പ്രസിദ്ധീകരിച്ചതു കൊണ്ട് തന്നെ, ഇതിൽ എഴുതിയിരിക്കുന്ന ‘സങ്കരവർഗ്ഗം’ എന്ന വാക്ക് ‘ട്രാൻസ്‌ജെന്റർ’ വ്യക്തികൾ അല്ലെങ്കിൽ ‘ക്വിയർ’ വ്യക്തികൾ എന്ന് തിരുത്തി വായിക്കണ്ടതാണു, പകരം ഒരു നല്ല മലയാളം വാക്ക് നമ്മൾ കണ്ടെത്തുന്നതു വരെ.
ഈ എഴുതിയത് വായിച്ച് ആരും തെറ്റായി ഉള്ള പദങ്ങൾ ഉപയോഗിക്കുന്നത് തുടരരുത്. ട്രാൻസ് ജെന്റർ എന്ന പദം ആണു നിലവിൽ ഉപയോഗിക്കേണ്ടത്.

എന്റെ പതിനെട്ടാം പിറന്നാളിന് അച്ഛൻ നൽകിയ കത്ത്

എന്റെ പ്രിയ മകൾ കനിക്ക്,
ഇന്ന് നിനക്ക് പതിനെട്ടു വയസു തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ അവകാശമുള്ള ഒരു വ്യക്തിയായ തീർന്നിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം, നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ, നിനക്ക് ചില പിൻതുണകളും വാഗ്ദാനങ്ങളായി, ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടെയും വർഗ, വംശ, രാഷ്ട്രീയ വേർതിരിവുകളുടെയും പുരുഷമേധാവിത്ത മൂല്യങ്ങളുടെയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി ഏതു തെറ്റ് എന്ന് സംശയമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്നു മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാർക്കു നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗികാവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്തു വന്നതത്. നിന്റെ സ്വാതന്ത്ര്യബോധം പുരുഷ സമൂഹത്തിന്റെ മൂല്യബോധത്തിന് എതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരളം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകുമെന്നു ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറയ്ക്കാൻ ഇനിയുള്ള എന്റെ വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തിപകരുമെന്നു ഞാൻ കരുതുന്നു.

വീട് വീട്ടു പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിൻതുണ പ്രഖ്യാപിക്കുന്നു.

ഇഷ്ടപ്പെടുന്ന വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും, സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിനക്കുള്‌ല അവകാശത്തിനും പിന്തുണ നൽകുന്നു.

ഗർഭംധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപെടുത്തുന്ന ഇന്നത്തെ നടപ്പിനു വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനു പിൻതുണ നൽകുന്നു.

നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്നു വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്നു വയ്ക്കാനും ഉള്ള അവകാശത്തിനും പിൻതുണ നൽകുന്നു.

ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭിവികമാണെന്നു മനസിലാക്കി അതിനും പിൻതുണ നൽകുന്നു.

ആരോടും പ്രേമം തോന്നുന്നില്ല. അതിനാൽ ഒറ്റയ്ക്കു കഴിയാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്.

മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെയും പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിൻതുണ വാഗ്ദാനം ചെയ്യുന്നു.

ഈ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള നിന്റെ ഏതു സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്.

ഇനി ചില അഭ്യർത്ഥനകളാണ്

ബലാത്സംഗത്തിനു വിധേയയായാൽ, അതിനെ അക്രമം എന്നു കണ്ട് ഉളവാക്കിയ സ്‌തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണം.

മറ്റുള്ളവർക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കിൽ അത് മിതമായി ഉപയോഗിക്കാൻ ശീലിക്കുക. പക്ഷേ, കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്.

രാഷ്ട്രീയത്തിന്റെ, മതത്തിന്റെ വംശത്തിന്റെ , ലിംഗത്തിന്റെ വർണ്ണത്തിന്റെ ദേശത്തിന്റെ ജാതിയുടെ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്വചിന്തയെയും സ്വീകരിക്കരുത്.

ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ, ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്നു ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്കു കൊണ്ടോ പ്രവർത്തിക്കൊണ്ടോ നോട്ടം കൊണ്ടോ ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. ബലാത്സംഗം ചെയ്തവരെപോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്.

തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികൾക്കെതതിരെയല്ല, വ്യവസ്ഥിതികൾക്കും സമ്പ്രദായങ്ങൾക്കുമെതിരെയാണ്.

നീ അറിഞ്ഞു സ്‌നേഹിക്കാൻ കഴിവുള്ളവൾ ആണെന്നു ഞാൻ മനസിലാക്കുന്നു. ആ സ്‌നേഹം അഗാധമാക്കാൻ ശ്രമിക്കുക.

നമ്മുടെ പ്രവർത്തിയുടെ അളവുകോൽ മറ്റുള്ളവരോടുള്ള സ്‌നേഹമാണോ എന്ന് എപ്പോഴും നോക്കുക.

വളരെ കുറച്ചു നാൾ മാത്രം ജീവിതമുള്ള ഒരു വർഗമാണ് മനുഷ്യൻ. അതിനാൽ തന്നെ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക് എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു..

അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ

മൈത്രേയൻ

Top