കൊച്ചി: കൊച്ചിയിൽ നടി പീഡിപ്പിക്കപ്പെട്ടതിന്റെ കേസ് അന്വോഷണത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായത് നടി മഞ്ജുവാര്യരുടെ ശക്തമായ നീക്കം ആയിരുന്നു. കേസിൽ ഗൂഡാലോചന ഉയർത്തിയത് മഞ്ജു ആയിരുന്നു. മഞ്ജുവിന്റെ നേതൃത്വൽ രൂപീകൃതമായ വനിത സംഘടനയെ ഇപ്പോൾ സിനിമാ ലോകം ഭയത്തോടെയാണ് നോക്കി കാണുന്നത്. അതിന് തടയിടാനുള്ള നീക്കത്തിലാണ് താര സംഘടന അമ്മ .സിനിമയില്‍ എല്ലാം ക്ലീന്‍ ക്ലീന്‍ എന്നായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത്. ഇതിനെ മഞ്ജു വാര്യരുടെ നേതൃത്വത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എതിര്‍ത്തു. പിന്നാലെ പല പീഡനകഥ പലതും പുറത്തു വന്നു. 2010ലെ പീഡനം മുതല്‍ പലതും.
പള്‍സര്‍ സുനിയായിരുന്നു എല്ലാത്തിനും വില്ലന്‍. ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍.
നടിമാര്‍ക്ക് ഇനി സിനിമാ അഭിനയത്തിന് രണ്ട് കരാറുണ്ടാക്കാനാണ് നീക്കം. ഇതില്‍ ആദ്യത്തേത് അഭിനയിക്കാനുള്ള കരാര്‍ ഉറപ്പിക്കലാകും. ഈ കരാറില്‍ അവസരം ലഭിക്കാന്‍ ഒരു വിധത്തിലുള്ള ചൂഷണത്തിനും ഇരയായിട്ടില്ലെന്ന വാചകവും കാണും. നടി പാര്‍വ്വതി അടക്കമുള്ളവര്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉയര്‍ത്തിയതിനാലാണ്. സിനിമ പൂര്‍ത്തിയാകുമ്പോള്‍ നടിക്ക് കരാര്‍ തുക മുഴുവന്‍ നല്‍കും. ഇതിന് മുമ്പ് സിനിമാ സെറ്റില്‍ ഒരു പീഡനത്തിനും ഇരായായിട്ടില്ലെന്ന സത്യവാങ്മൂലവും നിര്‍മ്മാതാവ് എഴുതി വാങ്ങും. ഭാവിയില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തനവുമായി നടിമാര്‍ ആരോപണം ഉന്നയിക്കാതിരിക്കാനാണ് ഇത്. ഇത്തരത്തില്‍ രണ്ട് കരാര്‍ ഒപ്പിടാന്‍ സമ്മതിക്കുന്നവര്‍ക്ക് മാത്രമേ ഭാവിയില്‍ സിനിമ ലഭിക്കൂ. നിര്‍മ്മാതാക്കളും സംവിധായകരും ഇക്കാര്യത്തില്‍ ആശയ വിനിമയം പൂര്‍ത്തിയാക്കി കഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരോട് ഇതിന്റെ നിയമ പ്രശ്നങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.
നടിമാരുടെ കരാറുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകള്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികള്‍. സിനിമയില്‍ ശരീരം അനാവൃതമാക്കേണ്ട സന്ദര്‍ഭത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അവര്‍ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നല്‍കുന്ന കരാറില്‍ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴില്‍ മര്യാദയാണ്. നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നുവെന്നാണ് മഞ്ജുവിന്റെ സംഘടന പറയുന്നത്. ഈ അവസരം മുതലെടുത്ത് പുതിയ കരാറിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം.
വനിതാ സംഘടനയുടെ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിക്കും. ഇതിനൊപ്പം പീഡനമുണ്ടായിട്ടില്ലെന്ന് നടിമാരില്‍ നിന്ന് എഴുതി വാങ്ങുന്ന ക്ലോസും ഉള്‍പ്പെടുത്തും. ഇത് നിയമപരമായി രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്യും. ഇതിലൂടെ സിനിമാ സെറ്റിലെ പീഡനങ്ങള്‍ക്ക് നിര്‍മ്മാതാവിനെ ആര്‍ക്കും പഴി ചാരാന്‍ പറ്റാത്ത അവസ്ഥയും വരും. ചെറുത്തുനില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സിനിമയിലെ വനിതാ സംഘടനാ പറയുന്നത്.
സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയില്‍ കൃത്യമായി നിര്‍വ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകള്‍ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതെയെ കുറിച്ച് വനിതാ സംഘടന ഉയര്‍ത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നു സംഭവങ്ങള്‍ ഏറെയുണ്ടാകുന്നു. നീതി തേടിയുള്ള ഈ സഹപ്രവര്‍ത്തകരുടെ യാത്രക്കൊപ്പം ഞങ്ങളുമുണ്ടെന്നാണ് വനിതാ കൂട്ടായ്മ പറയുന്നത്. ഈ സംഘടനയുടെ ഇടപെടല്‍ മൂലം കൂടുതല്‍ പീഡന പരാതികള്‍ ഉയരുമെന്ന് സിനിമയിലെ മറ്റ് സംഘടനകള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
മലയാള സിനിമ വലിയ പ്രതിസന്ധിയിലാണ്. ദിലീപിന്റെ അറസ്റ്റോടെ ആകെ നിശ്ചലമാണ്. ഇതിനിടെയാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്. ഹണി ബിയുമായി ബന്ധപ്പെട്ട് നടി നല്‍കിയ പരാതിയും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പത്തെ പരാതിയില്‍ ജീന്‍ പോള്‍ ലാല്‍ കുടുങ്ങാനാണ് സാധ്യത. ലോഹിതദാസിന്റെ നായികയായി സിനിമയിലെത്തിയ യുവതിയും പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്.
കളിരൂര്‍ കേസിലെ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് പ്രതിസ്ഥാനത്ത്. ഇയാളുടെ നിര്‍ദ്ദേശാനുസരണം പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രധാന മുഖമാണ് ആരോപണ വിധേയന്‍. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്ന തരത്തില്‍ നടിമാരെ രണ്ട് കരാറില്‍ ഒപ്പിടാന്‍ നീക്കം നടക്കുന്നത്. ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടെങ്കിലും തങ്ങളുടെ സെറ്റില്‍ ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് നടിമാരില്‍ നിന്ന് ഉറപ്പ് കിട്ടിയേ തീരുവെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.
വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുമായി വന്ന് നിര്‍മ്മാതാക്കളെ കുടുക്കാന്‍ നടിമാരെ ഇനി അനുവദിക്കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. പ്രമഖ സംവിധായകരെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിഡന കാര്യത്തില്‍ നടിമാര്‍ പരാതി ഉന്നയിച്ചാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കാനുള്ള സംവിധാനവും നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസവും കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ധാനം ചെയ്ത് അമേരിക്കന്‍ മലയാളിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്വദേശിയായ ജെയ്സണ്‍ ലോലപ്പനാണ് അറസ്റ്റിലായത്. ഇയാള്‍ നിര്‍മ്മാതാവായിരുന്നു.
ഒരു വര്‍ഷം മുമ്പ് അഭിനയമോഹവുമായി കേരളത്തിലെത്തിയ ദന്ത ഡോക്ടറുകൂടിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ജെയ്സണ്‍ അടുത്തുകൂടുന്നത്. പിന്നീട് ഫോട്ടോഷൂട്ടിനായി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങള്‍ സജീവമാകാന്‍ കാരണം നടിയെ തട്ടിക്കൊണ്ട് പോകല്‍ സംഭവമാണെന്ന് നിര്‍മ്മാതാക്കളും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ രക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ എടുക്കാനാണ് നീക്കം. ഫെഫ്കയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. അമ്മയെ കൂടി സഹകരിപ്പിച്ച് ഈ കരാര്‍ നടപ്പാക്കാനാണ് നിര്‍മ്മാതാക്കളുടെ ആലോചന. ഇതോടെ സിനിമാ മേഖല ക്ലീന്‍ ക്ലീന്‍ ആകുമെന്ന് അവര്‍ പറയുന്നു.


