ശരീരത്തിലെ പേശികളെയും ഹൃദയത്തെയും സന്ധികളെയും നാഡീവ്യൂഹത്തെയും തളര്‍ത്തുന്ന ഭീകരജീവി തലയിലുണ്ടാകാം നില്‍ക്കാനാകാതെ തളര്‍ന്നു വീഴാം

നില്‍ക്കാനാകാതെ തളര്‍ന്നു വീഴുന്ന കുഞ്ഞ്; കാരണം നിങ്ങളെ ഞെട്ടിക്കും .കുഞ്ഞ് ഈവ്ലിനെ കണ്ടു കഴിഞ്ഞാല്‍ ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ല. അമേരിക്കയിലെ ഒറിഗോണിലാണു താമസം. ഏതാനും ദിവസമായി എന്തോ ഒരു പ്രശ്‌നം മകളെ അലട്ടുന്നുണ്ടെന്ന് അമ്മ അമാന്‍ഡയ്ക്കു തോന്നി. ഇടയ്ക്കിടെ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നു ആ കുരുന്ന്. പനിയോ ചുമയോ ഒന്നുമില്ല. പക്ഷേ കുറച്ച് നേരം നില്‍ക്കുമ്പോഴേക്കും ക്ഷീണിച്ച് ഇരുന്നു പോകുന്നു. കൈ ഉയര്‍ത്താന്‍ ബുദ്ധിമുട്ട്, തളര്‍ച്ച അങ്ങനെ പല പ്രശ്‌നങ്ങള്‍. ഇക്കാര്യം ഭര്‍ത്താവ് ലാന്‍സ് ലൂയിസിനോടു പറയുകയും ചെയ്തു.

ലാന്‍സിന്റെ കുടുംബത്തിലെ ചിലര്‍ക്ക് കാന്‍സറുണ്ടായിരുന്നതിനാല്‍ ആ വഴിക്കായി ദമ്പതികളുടെ ചിന്ത. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഈവ്ലിന് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഒരുവിധം കുളിപ്പിച്ച് വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയിരിക്കെയാണ് എണീറ്റു നില്‍ക്കാന്‍ ശ്രമിക്കും തോറും മകള്‍ തളര്‍ന്നുവീഴുന്ന കാഴ്ച അച്ഛനും അമ്മയും കാണുന്നത്. അച്ഛന്‍ കൈ കൊടുത്തിട്ടും എണീക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട്. ഒരു സെക്കന്‍ഡു പോലും രണ്ടുകാലില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നീടൊന്നും ആലോചിച്ചില്ല കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അവര്‍. നില്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം കാലുകള്‍ തളര്‍ന്നെന്ന പോലെ ഈവ്ലിന്‍ വീഴുന്നതിന്റെ വിഡിയോയും ഡോക്ടറെ കാണിക്കാനായി കൂടെ കരുതിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ മനസ്സിലെ സകല പേടികളും ഡോക്ടറോട് തുറന്നു പറഞ്ഞു. എല്ലാം ശ്രദ്ധിച്ച് കേട്ട് കൂടുതല്‍ ടെസ്റ്റുകള്‍ക്കു പോകും മുന്‍പേ ഈവ്ലിന്റെ ശരീരമാകെ സൂക്ഷ്മമായി പരിശോധിക്കാന്‍ അമാന്‍ഡയോട് ഡോക്ടര്‍ നിര്‍ദേശിച്ചു. ആ പരിശോധനയിലാണ് ഈവ്ലിന്റെ സ്വര്‍ണത്തലമുടിയിഴകള്‍ക്കു താഴെ തലയോട്ടിയോട് ചേര്‍ന്ന് കടിച്ചു പിടിച്ച് ഒളിച്ചിരിക്കുന്ന നിലയില്‍ ആ കുഞ്ഞുപ്രാണിയെ കണ്ടെത്തുന്നത്. ഈവ്ലിന്റെ തലയിലെ ചോര കുടിച്ച് ചീര്‍ത്തിരിക്കുകയായിരുന്നു അത്. ഡോക്ടറുടെ പരിശോധനയില്‍ ‘നായ്‌ച്ചെള്ള്’ ആണ് അതെന്ന് കണ്ടെത്തി. ഡോക്ടറും അതു പ്രതീക്ഷിച്ചതാണ്. 15 വര്‍ഷത്തെ ജോലിക്കിടയില്‍ ഈവ്ലിനുണ്ടായിരുന്ന അതേ പ്രശ്‌നങ്ങളുമായി പത്തോളം കുട്ടികള്‍ ഡോക്ടര്‍ക്ക് മുന്നിലെത്തിയിരുന്നു. അതുകാരണമാണ് മറ്റ് പരിശോധനകള്‍ക്കു മുന്‍പ് ചെള്ളിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്.

എന്തായാലും ഈവ്ലിന്‍കുട്ടിയെ കടിച്ചത് അത്ര ‘ഭീകരനായ’ ചെള്ള് ആയിരുന്നില്ല. പക്ഷേ നായ്‌ച്ചെള്ളിന്റെ തന്നെ വിഭാഗത്തില്‍പ്പെട്ട ‘മാന്‍ചെള്ള്’ കടിച്ചാല്‍ മരണം വരെ സംഭവിക്കാം. മൂന്നു വര്‍ഷം മുന്‍പ് വയനാട്ടില്‍ 53 വയസ്സുകാരി മരിച്ചത് മാന്‍ചെള്ള് കടിയേറ്റുണ്ടായ ‘ലൈം ഡിസീസ്’ ബാധിച്ചായിരുന്നു. കാടിനോട് ചേര്‍ന്നു താമസിക്കുന്നവരും തോട്ടംതൊഴിലാളികളുമാണ് ഈ ചെള്ളിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ഇത്തരം ചെള്ളുകളില്‍ നിന്നുണ്ടാകുന്ന ‘ബാക്ടീരിയല്‍ അണുബാധ’ ശരീരത്തിലെ അവയവങ്ങളെയും പേശികളെയും ഹൃദയത്തെയും സന്ധികളെയും നാഡീവ്യൂഹത്തെയും വരെ തളര്‍ത്താന്‍ ശേഷിയുള്ളവയാണ്. ഈ ബാക്ടീരിയ ബാധിച്ച ചെള്ളുകളുടെ കടിയേറ്റാലാണ് പ്രശ്‌നമാകുക.

മനുഷ്യരുടെയും മൃഗങ്ങളുടെയും ചോര കുടിച്ചു ജീവിക്കുന്ന മാന്‍ചെള്ളുകള്‍ കടിക്കുന്നത് തിരിച്ചറിയാന്‍ വഴിയൊന്നുമില്ല. ദിവസങ്ങളോളമിരുന്ന് ചോര കുടിച്ച് ആരുമറിയാതെ വിട്ടുപോരാനുള്ള ഇവയുടെ കഴിവ് അപാരമാണ്. പിന്നീടായിരിക്കും കടിയേറ്റ ഭാഗത്തിനു ചുറ്റും വൃത്താകൃതിയില്‍ ചുവപ്പോ പിങ്കോ നിറത്തില്‍ അടയാളമുണ്ടാകുക. എത്രനേരം ഇവ കടിച്ചുപിടിച്ചിരുന്നോ അതിനനുസരിച്ചായിരിക്കും അണുബാധയുടെ തീവ്രതയും. അതുപ്രകാരം കടിയേറ്റ് മൂന്നു മുതല്‍ 30 ദിവസത്തിനകം വരെയേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ. പേശികളിലെ വേദന, ക്ഷീണം, സന്ധിവേദന, തലവേദന തുടങ്ങി പനിയുടേതിനു സമാനമായ ലക്ഷണങ്ങളായിരിക്കും തുടക്കത്തിലുണ്ടാകുക.
ചികിത്സിക്കാതിരുന്നാല്‍ പേശികള്‍ തളര്‍ന്ന് മുഖം കോടും. അവയവങ്ങള്‍ അനക്കാന്‍ സാധിക്കാതെയാകും വിധം പേശികള്‍ക്കും അണുബാധയേല്‍ക്കും. കടിയേറ്റ് വര്‍ഷങ്ങള്‍ക്കു ശേഷം വരെ ഇതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നതാണ് പ്രത്യേകത. കടിയേല്‍ക്കുകയോ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ കൃത്യസമയത്തു തന്നെ ചികിത്സ തേടുകയെന്നതാണ് മുഖ്യം. ഗായികയും നടിയുമായ എവ്‌റില്‍ ലവീനിനെപ്പോലുള്ള സെലിബ്രിറ്റികളും നേരത്തേ ‘ലൈം ഡിസീസ്’ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

കൊച്ചുകുട്ടികളുള്ളവര്‍ ഈ ചെള്ളുകളുടെ കാര്യത്തില്‍ മുന്‍കരുതലെടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്നാണ് തന്റെ സുഹൃത്തുക്കള്‍ക്കായി മുന്നറിയിപ്പെന്ന നിലയില്‍ വിഡിയോ സഹിതം ഈവ്ലിനുണ്ടായ അവസ്ഥ അമാന്‍ഡ വിവരിച്ചത്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. കുട്ടികള്‍ക്ക് അകാരണമായി തളര്‍ച്ച നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണമെന്നും അമാന്‍ഡ മുന്നറിയിപ്പു നല്‍കുന്നു. കുഞ്ഞ് ഈവ്ലിന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു.

Top