ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാരും കോക്രോച്ച് ജനതാപാര്‍ട്ടി(സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച നടത്തിയ രണ്ടാംവട്ട ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്രം. ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കാമെന്ന് അറിയിച്ചത്. അതേ സമയം കേന്ദ്രമന്ത്രിയുടെ രാജിയാവശ്യം പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റിയാല്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഇക്കാര്യത്തില്‍ ശനിയാഴ്ച മൂന്നരയ്ക്ക് വീണ്ടും ചര്‍ച്ച നടക്കും. പ്രധാന്റെ രാജിക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്താനാണ് സി.ജെ.പി. തീരുമാനം.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ കേട്ടതായും ശനിയാഴ്ച വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. മന്ത്രിമാര്‍ ഒരുദിവസത്തെ സമയം ചോദിച്ചെന്നും സി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
സി.ജെ.പി. പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാര്‍ലമെന്റിന് സമീപത്തെ വിത്തല്‍ഭായ് പട്ടേല്‍ ഹൗസിലായിരുന്നു ചര്‍ച്ച.
മന്ത്രി പ്രധാന്റെ രാജി, ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് സി.ജെ.പി. സംഘം കൂടിക്കാഴ്ചയില്‍ മന്ത്രിമാര്‍ക്ക് കത്തുനല്‍കി.
വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചതിന് കേന്ദ്രസര്‍ക്കാരും ദ്രുതകര്‍മസേനാ മേധാവിയും ഡല്‍ഹി പോലീസ് കമ്മിഷണറും പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തില്‍ അഞ്ചാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടു.
ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും പ്രധാന്റെ രാജിയായിരുന്നു പ്രതിപക്ഷ ആവശ്യം. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍ മഹാരാഷ്ട്രയില്‍ രണ്ടും, മധ്യപ്രദേശില്‍ നാലും അതിവേഗക്കോടതികള്‍ സ്ഥാപിച്ചു.
നീറ്റ് ഉള്‍പ്പെടെ ദേശീയ പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ.) ഉടച്ചുവാര്‍ക്കല്‍ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിനുപുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ക്കും കേന്ദ്രം തുടക്കമിട്ടു.
വര്‍ഷം തടവ്, കോടി പിഴ
പരീക്ഷാക്രമക്കേടുകള്‍ക്കെതിരേ കര്‍ശനനടപടികള്‍ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്തുകോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുണ്ട്. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ണ്ടഅവതരിപ്പിച്ചേക്കും.
മന്ത്രി രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സി.ജെ.പി.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുതുടങ്ങുമെന്ന് സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദീപ്‌കെ സമരവേദിയില്‍ പറഞ്ഞു. മന്ത്രിയുടെ രാജിക്കുവേണ്ടി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് സി.ജെ.പി. വക്താവ് അശുതോഷ് റാങ്ക സര്‍ക്കാരിന് മുന്നറിയിപ്പുനല്‍കി.
യുവജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മന്ത്രി പ്രധാന്‍ രാജിവെച്ച് ഒഴിയുന്നില്ലെങ്കില്‍ ഒരു രാജ്യവ്യാപക പ്രക്ഷോഭത്തിനുകൂടി ആഹ്വാനംചെയ്യും റാങ്ക പറഞ്ഞു.






