കോട്ടയം: കാർവർക്ക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഏലപ്പാറയിൽ ഉള്ള ശ്രീകൃഷ്ണ ഓട്ടോ ഗ്യാരേജിന്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിയത്.
പീരുമേട് ഏലപ്പാറ കൃഷ്ണ ഭവൻ വീട്ടിൽ ബാലകൃഷ്ണൻ (ഗോപാലൻ – 46), ലക്ഷം വീട് കോളനിയിൽ പുത്തൻപുരയ്ക്കൽ സാക്കിർ ഹുസൈൻ (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രദേശം കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്നു പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടീമുമായി ചേർന്നു നടത്തിയ റെയ്ഡിൽ വർക്ക് ഷോപ്പിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ടാറ്റാ ഇൻഡിക്ക കാറിന്റെ ബോണറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പാഴ്‌സൽ കവറുകളിൽ ആയി 4.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട രഹസ്യവിവരം ആദ്യം ലഭിക്കുന്നത് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ കെ എൻ സുരേഷ് കുമാറിനാണ്. ഇതേതുടർന്ന് പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. കാർത്തികേയന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമും, ദക്ഷിണമേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് റാവു, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള, ആദർശ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്, പ്രിവന്റിവ് ഓഫീസർ ഫിലിപ്പ് തോമസ്, സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കുമാർ കെ എൻ, എം അസീസ്, ഷിജു, എസ്. ശിവൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണങ്ങൾ നടത്തി.
പിന്നീട് നടത്തിയ റെയ്ഡിലാണ് കാറിന്റെ ബൊണറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 4.2 കിലോ കഞ്ചാവ് സഹിതം അറസ്റ്റിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ടാറ്റാ ഇൻഡിക്ക കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുമേഷ് പി എം,പ്രിവെന്റിവ് ഓഫീസർ എ കടകര, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു ആന്റണി, വിഷ്ണു വി, ബൈജു.ബി, രാജേഷ് കുമാർ കെ, എന്നിവർ പങ്കെടുത്തു.