മസില്‍ പെരുപ്പിക്കാനായി കേരളത്തിലേക്ക് ഒഴുകുന്നത് കോഴിക്കും കുതിരക്കും കൊടുക്കുന്ന സ്റ്റിറോയ്ഡുകളും മരുന്നുകളും. വിദേശത്തുനിന്നാണ് മരുന്നുകള്‍ അനധികൃതമായി എതതിക്കുന്നത്. മറ്റൊരാളിന്റെ പാസ്‌പോര്‍ട്ട് അഡ്രസില്‍ അയക്കുന്ന മരുന്ന് ആളുകളിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നത് വ്യാപക ശൃംഘലയാണ്. ഇതിനായി വ്യാപകമായി പാസ്‌പോര്‍ട്ട് വിവരങ്ങളും ചോർത്തുന്നെന്നാണ് കണ്ടത്തല്‍.
ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ക്രിയാത്മക സഹകരണത്തിലൂടെ ഇതിന് തടയിട്ടില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വിമാനത്താവളങ്ങളില്‍നിന്നും മറ്റുമായി പാസ്‌പോര്‍ട്ടിന്റെ നമ്പരുകള്‍ ചോര്‍ത്തിയതായി ഏറെക്കാലമായി വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി വിദേശ മദ്യത്തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നടക്കുന്നു. കൊച്ചിയിലെ വിദേശ കൂറിയറുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ അടുത്തിടെ നടന്ന പരിശോധനാ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ജിംനേഷ്യം ഉടമയില്‍നിന്ന് പിടിച്ചെടുത്ത മരുന്നുകളില്‍ ചിലത് മനുഷ്യന്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. മിക്കവയും ജര്‍മനയില്‍ നിര്‍മിച്ചവയാണെന്നാണ് ഡ്രഗ്‌സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. കോഴികള്‍ മുതല്‍ കുതിരകളില്‍ വരെ ശരീരപുഷ്ടിക്കും മറ്റുമായി ഉപയോഗിക്കുന്നതാണിവ. ചിലതാകട്ടെ ട്രാന്‍സ്‌ജെന്‍ഡറുകളില്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് മാത്രം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ്. പുരുഷന്മാരില്‍ അമിത ലൈംഗികാസക്തി വളരാനും ഇത് കാരണമാകുമെന്നാണ് പറയുന്നത്. ആരാണ് ഇവ നല്‍കുന്നതെന്ന് ഇടപാടുകാരില്‍ പലര്‍ക്കും അറിയില്ല. ചെന്നൈയില്‍നിന്ന് കൂറിയര്‍ വഴിയാണ് ഇവ കിട്ടുന്നതെന്നാണ് കൊച്ചിയില്‍ പിടിയിലായ ആള്‍ പറയുന്നത്.
ചര്‍മരോഗങ്ങള്‍ക്കും മറ്റും സ്റ്റിറോയ്ഡ് ചികിത്സ നടത്താറുണ്ടെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് നിര്‍ദേശിക്കപ്പെടുന്നത്. പരമാവധി രണ്ടാഴ്ചയില്‍ കൂടുതല്‍ ഇത്തരം ശക്തമായ മരുന്നുകളുപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ആവര്‍ത്തിച്ചുള്ള ഉപയോഗം മരുന്നു പ്രതിരോധശക്തി കുറയ്ക്കാനും കാരണമാകും. ഇതോടെ ചില പ്രധാനപ്പെട്ട രോഗങ്ങള്‍ക്കെതിരേയുള്ള മരുന്നുകള്‍ ഇവരില്‍ ഫലിക്കാതാകും. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് കുറ്റകരമാണ്.