തിരുവനന്തപുരം: മീൻവിൽപ്പന നടത്തി ജീവിതം കഴിച്ചുകൂട്ടിയിരുന്ന ഹനാന് എല്ലാവിധ സംരക്ഷണവും വാഗ്ദാനം ചെയ്തു സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സെക്രട്ടറിയേറ്റിലെത്തി കണ്ട ഹനാൻ ഏറെ സന്തോഷവതിയായാണ് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. താൻ ഈ സർക്കാറിന്റെ മകളാണെന്ന് ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മകളെന്ന നിലയിൽ അച്ഛൻ അമ്മയുടെ സംരക്ഷണമാണ് ആഗ്രഹിക്കുക. ആ മകളുടെ സംരക്ഷണം എനിക്ക് സർക്കാർ നൽകുമെന്നാണ് വിശ്വാസം. അതുകൊണ്ട് എല്ലാ ധൈര്യത്തോടെയുമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നില്ക്കുന്നത്.
ഞാൻ ഈ സർക്കാറിന്റെ മകളാണ്. മുഖ്യമന്ത്രി എല്ലാ സംരക്ഷണവും നൽകുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് വലിയ ആത്മവിശ്വാസം തോന്നുന്നുണ്ടെന്നും ഹനാൻ വ്യക്തമാക്കി. ഒരാൾക്ക് പോലും എന്റെ കൈവെട്ടാൻ കഴിയില്ല, ഒരു വെടിയുണ്ട പോലും ഈ നെറ്റിയിൽ പതിക്കില്ലെന്ന് വിശ്വാസമെന്നും ഹനാൻ പറഞ്ഞു. പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമുണ്ട്, പഠനമായാലും സേഫ്റ്റിയാക്കായാലും ഒരു മകളെ പോലെ നിന്ന് സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹനാൻ പറഞ്ഞു.
തന്നെ സൈബർ ലോകത്ത് അപമാനിച്ചവർക്കെതിരെ എല്ലാ നടപടിയും സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഹനാൻ വ്യക്തമാക്കി. ഖാദിബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ്ജിനൊപ്പമാണ് മുഖ്യമന്ത്രിയെ കാണാൻ ഹനാൻ എത്തിയത്.
സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ ഹമീദിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു.
പോസ്റ്റിന്റെ പൂർണ്ണരൂപം; ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.