കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. ലൗ ഡെയ്ല്‍ കേസ് പരിഗണക്കിവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാറില്‍ വേണ്ടത് രാഷ്ട്രീയ ഉച്ഛാശക്തിയും ഊര്‍ജ്ജവുമാണെന്നും കോടതി പറഞ്ഞു.
കാര്യങ്ങൾ ശരിയാകുന്നില്ലെന്ന തോന്നൽ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. മൂന്നാറിലെ ലൗ ഡെയ്ല്‍റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിന് കോടതി അനുമതി നല്‍കി.. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയും അതിനുള്ള ഊർജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിവാദമായ മൂന്നാറിലെ ലൗഡെയ്‌ൽ ഒഴിപ്പിക്കലിന് അനുമതി നൽകിയ വിധിയിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഈ വിധിയുടെ പകർപ്പു പുറത്തുവന്നപ്പോഴാണു ഹൈക്കോടതിയുടെ അതിരൂക്ഷമായ പരാമർശങ്ങളും പുറത്തായത്. വിധിയുടെ അവസാന ഭാഗത്താണ് എല്ലാം ശരിയാക്കാന്‍ ഇനി ആരു വരുമെന്നു കോടതി ചോദിക്കുന്നത്. നടപടികളിലെ വീഴ്ചകൾ കാണുമ്പോൾ ഹൈക്കോടതിക്കുള്ള അമർഷവും വ്യസനവും പരാമർശങ്ങളിൽ വ്യക്തമാണ്.
എല്ലാം ശരിയാകുമെന്നു പറഞ്ഞാണു സർക്കാർ അധികാരത്തിലേറിയത്. ഇതു നടക്കില്ലെന്നു തോന്നുന്നതു പൊതുതാൽപര്യത്തിനു വിരുദ്ധമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികൾ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണു വേണ്ടതെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ഇതു നടപ്പാക്കുന്നതിൽ സർക്കാരിനെ ആരും തടയുന്നില്ല. എന്നിട്ടും ക്രിയാത്മകമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നിയമം പാലിച്ചുകൊണ്ടു നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആരുവരുമെന്നും ഹൈക്കോടതി ചോദിച്ചു.
റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കേണ്ടവരും റിസോർട്ട് മാഫിയയുമായി കൂട്ടുചേർന്നുള്ള പ്രവർത്തനമാണ് ഉണ്ടാകുന്നത്. ഇവ നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ആരെങ്കിലും മുന്നിട്ട് ഇറങ്ങുകയാണെങ്കിലും അതിനു തടയിടുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേയായ ലൗഡെയ്‌ലിന്റെ ഭൂമി ഏറ്റെടുക്കാൻ ദേവികുളം സബ്കലക്ടറായ ശ്രീറാം വെങ്കിട്ടരാമൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ലൗഡെയ്‌ൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സർക്കാരിനു ഏറ്റെടുക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിധിപ്പകർപ്പിലാണ് സർക്കാരിനെതിരായ രൂക്ഷ വിമർശനവും ഇടംപിടിച്ചത്. റിസോർട്ട് ഒഴിപ്പിക്കാൻ നോട്ടിസ് നൽകിയതിനു പിന്നാലെ, മൂന്നാറിലെ പ്രാദേശിക നേതാക്കൾ ശ്രീറാമിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകുകയും തുടർന്ന് ശ്രീറാമിനെ സർക്കാർ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.


