ക്രൈം ഡെസ്‌ക്
മെക്‌സിക്കോ: എയ്ഡ്‌സ് ബാധിതനായ വൈദികൻ 30 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എയ്ഡ്‌സ് പടർത്തി. അഞ്ചുവയസിനും 10 വയസിനും ഇടയിൽ പ്രായമുള്ള 30 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനെ കുറ്റമേറ്റു പറഞ്ഞതിനെ തുടർന്ന് സഭ കുറ്റവിമുക്തനാക്കിയാതായി റിപ്പോർട്ട്. ദക്ഷിണ മെക്സിക്കോയിലെ ഒവാക്സാക്ക എന്ന സംസ്ഥാനത്തെ തദ്ദേശീയരായ പെൺകുട്ടികളാണ് പുരോഹിതനായ ഹോസെ ഗാൾഷ്യ അതാവുൾഫോയുടെ ബലാത്സംഗത്തിന് ഇരയായത്.
താൻ കുട്ടികളെ പീഡിപ്പിച്ച വിവരം ഹോസെ സമ്മതിച്ചിട്ടും സഭയ്ക്ക് മെക്സിക്കൻ സമൂഹത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും ശിക്ഷാവിധികൾക്ക് വിധേയമാകുന്നതിൽ നിന്ന് ഹോസെ രക്ഷപെടുകയായിരുന്നു. തദ്ദേശ വംശജർക്കെതിരെയാണ് ഹോസെയുടെ കുറ്റകൃത്യമെന്നത് കൂടുതൽ ഗൗരവകരമാണെങ്കിലും ഇതും പരിഗണിച്ചില്ല.
താൻ എച്ച്.ഐ.വി. ബാധിതനാണെന്ന കാര്യം പുരോഹിതന് അറിയാമായിരുന്നു എന്ന കാര്യവും കണക്കിലെടുക്കാതെയാണ് പുരോഹിതൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ ശിക്ഷാ നടപടികൾ നേരിടേണ്ടതില്ലെന്നും സഭ വിധിച്ചത്. പീഡനത്തിനിരയായ ഒരു കുട്ടിയുടെ മാതാവ് പോപ്പ് ഫ്രാൻസിസുമായി ഇക്കാര്യം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും പുരോഹിതനുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു എന്ന മറുപടിയാണ് അവർക്ക് വത്തിക്കാനിൽ നിന്ന് ലഭിച്ചത് എന്നറിയുന്നു.


