സ്വന്തം ലേഖകൻ
കോട്ടയം: വീടിനു പിന്നിലെ പാറക്കൂട്ടത്തിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ
മൃതദേഹം. സംഭവത്തിൽ ദുരൂഹതയെന്നു പൊലീസ്.
വെള്ളുത്തുരുത്തി പെരിഞ്ചേരിക്കുന്ന് ഭാഗത്ത് എണ്ണയ്ക്കാപ്പള്ളി
വീട്ടിൽ വേലപ്പൻ നായരുടെ ഭാര്യ ഓമന(59) മൃതദേഹമാണ് ദുരൂഹ
സാഹചര്യത്തിൽ വീടിനു പിന്നിലെ പാറക്കൂട്ടത്തിൽ കണ്ടെത്തിയത്. ഇന്നലെ
രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം വീടിനു പിന്നിൽ കണ്ടെത്തിയതായി ഇവരുടെ
ഭർത്താവ് വേലപ്പൻ നായർ പൊലീസിനു വിവരം നൽകിയത്. തുടർന്നു
ചിങ്ങവനം എസ്ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത്
എത്തി മൃതദേഹത്തിൽ പ്രാഥമിക പരിശോധന നടത്തി. എന്നാൽ, മരണം
സംബന്ധിച്ചു വ്യക്തമായ സൂചന നൽകാൻ പൊലീസിനു ഇതുവരെയും
സാധിച്ചിട്ടില്ല.
സൈന്റിഫ്ക് എക്സ്പേർട്ട് സംഘവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന
നടത്തി. രാത്രി പത്തുമണിയോടെയാണ് ഓമനയും ഭർത്താവ് വേലപ്പൻ നായരും
ഉറങ്ങാൻ കിടന്നത്. പുലർച്ചെ നോക്കിയപ്പോൾ വീടിനുള്ളിൽ ഓമനയെ
കാണാൻ സാധിച്ചില്ല. തുടർന്നാണ് വേലപ്പൻനായർ പരിശോധന നടത്തിയത്.
ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ വീടിനുള്ളിലെ മേശപ്പുറത്ത് ഊരിവച്ച
നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ വാഴകളും കത്തിയിട്ടുണ്ട്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെന്നു ചിങ്ങവനം എസ്ഐ അനൂപ് സി.നായർ
പറഞ്ഞു.
മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ്
ആശുപത്രിയിലേയ്ക്കു മാറ്റി. ഗൾഫിൽ ജോലി ചെയ്യുന്ന ഇവരുടെ ഏക മകൻ
ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു. മറ്റു മക്കൾ –
മായ, ഉഷ.