മുംബൈ∙ വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല… നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു.വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.
ബാറ്റിങ് ‘ഓക്കെ’ ആണ്!ലോകകപ്പിലേക്ക് ‘വൈൾഡ് കാർഡ് എൻട്രി’ നടത്തിയ ഷെഫാലിയുടെയും (78 പന്തിൽ 87), പരിചയസമ്പന്നയായ ദീപ്തി ശർമയുടെയും (58 പന്തിൽ 58) അർധസെഞ്ചറി, അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ (24 പന്തിൽ 34) ‘കാമിയോ’. കന്നിക്കിരീടത്തിലേക്കുള്ള ‘അടിത്തറ’ ബാറ്റർമാർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇനി ബോളർമാർ കൂടി ഒത്തുപിടിച്ചാൽ ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ വനിതകളുടെ മോഹം പൂവണിയും. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയും (58 പന്തിൽ 45) ഷെഫാലി വർമയും (78 പന്തിൽ 87) ചേർന്ന സെഞ്ചറി കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷെഫാലിയും ചേർന്ന് 104 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18–ാം ഓവറിൽ ഇന്ത്യൻ സ്കോർ മൂന്നക്കം കടന്നു. പിന്നാലെ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയുടെ കയ്യിൽ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണാണ് കൂട്ടുകെട്ട് പൊളിച്ചത്.



