എനിക്ക് ചിക്കന്‍ വേണം, പറ്റില്ല മുട്ട തരാമെന്ന് ജയില്‍ അധികൃതര്‍: പരാതിയുമായി അന്താരാഷ്ട്ര ഡോണ്‍ അബു സലീം

മുംബൈ: ജയിലില്‍ തനിക്ക് ചിക്കന്‍ നല്‍കുന്നില്ലെന്ന് ഗ്യാങ്സ്റ്റര്‍ അബു സലീമിന്റെ പരാതി. പോര്‍ച്ചുഗല്‍ എംബസിക്കാണ് അബു സലീം പരാതി നല്‍കിയത്. ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അബു സലീം പരാതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ പോര്‍ച്ചുഗല്‍ എംബസിയിലെ രണ്ടു ഉദ്യോഗസ്ഥര്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലെത്തി.

ജയില്‍ മേധാവി, ഡോക്ടര്‍മാര്‍, തലോജ ജയില്‍ എസ്പി, സിബിഐ ഓഫിസര്‍, സലിം അഭിഭാഷകന്‍ എന്നിവരും എംബസി അധികൃതര്‍ അബു സലീമുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സന്നിഹിതരായിരുന്നു. ജയിലിലെ ഭക്ഷണം വളരെ മോശമാണെന്നും തനിക്ക് വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്‍കുന്നതെന്നും അബു സലീം പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷക സബ ഖുറേഷി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബു സലീമിന്റെ സെല്ലിനുളളില്‍ ശരിയായി സൂര്യ പ്രകാശം കിട്ടുന്നില്ല. ടോയ്ലെറ്റ് വളരെ ചെറുതും വൃത്തിഹീനവുമാണ്. ഇതുകാരണമാണ് അദ്ദേഹം അസുഖബാധിതനാവുന്നത്, അഭിഭാഷക പറഞ്ഞു. കാല്‍മുട്ടിനും കാഴ്ചയ്ക്കും പ്രശ്നമുണ്ടെന്ന് തന്നെ ചികില്‍സിച്ച ഡോക്ടറോട് അബു പറഞ്ഞിരുന്നു. അദ്ദേഹം മുംബൈയിലെ ഒരു ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. എന്നാല്‍ അബു സലീമിന്റെ കൂടെ പോകാന്‍ സുരക്ഷാ ജീവനക്കാര്‍ കുറവാണെന്ന് കാട്ടി കഴിഞ്ഞ ഒരു വര്‍ഷമായി ജയില്‍ അധികൃതര്‍ ഇക്കാര്യം മാറ്റിവയ്ക്കുകയാണ്. കുടുംബത്തെ കാണാന്‍ പോലും അബു സലീമിനെ അനുവദിക്കുന്നില്ലെന്നും അഭിഭാഷക പറഞ്ഞു.

അതേസമയം, ജയില്‍ തടവുകാര്‍ക്ക് ചിക്കന്‍ നല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറയുകയാണെങ്കില്‍ മുട്ട നല്‍കാന്‍ തയ്യാറാണെന്നും ജയില്‍ എസ്പി സദാനന്ദ ഗെയ്ക്വാദ് പറഞ്ഞു. ക്യാന്റീനില്‍നിന്നും അബു സലിമിന് മുട്ട വാങ്ങാവുന്നതാണ്. അബു സലീം കിടക്കുന്ന പോലത്തെ സെല്ലിലാണ് മറ്റു നിരവധി തടവുകാരുമുളളത്. അതിന്റേത് തുറന്ന റൂഫാണ്. അതിനാല്‍ തന്നെ ശുദ്ധമായ വായുവും സൂര്യപ്രകാശവും ലഭിക്കും. അയാള്‍ എപ്പോഴും തന്റെ ആരോഗ്യത്തെക്കുറിച്ചാണ് പരാതി പറയുന്നത്. പക്ഷേ ഡോക്ടര്‍മാര്‍ പറയുന്നത് അബു സലീമിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നാണ്. അയാളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്, ജയില്‍ എസ്പി പറഞ്ഞു.

1993 ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയാണ് അബു സലീം. സ്‌ഫോടനത്തിനുശേഷം പോര്‍ച്ചുഗലിലേക്ക് കടന്ന അബു സലീമിനെ 2002 ല്‍ പോര്‍ച്ചുഗല്‍ പൊലീസ് പിടികൂടി. ഇന്റര്‍പോള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് പോര്‍ച്ചുഗല്‍ പൊലീസ് പിടികൂടിയത്. 2003ല്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയില്‍ തിരികെയെത്തിയാല്‍ വധശിക്ഷ വിധിക്കില്ലെന്ന് പോര്‍ച്ചുഗലുമായി ധാരണയാക്കിയശേഷം അബു സലീമിനെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. മുംബൈ സ്ഫോടനക്കേസിലും ബില്‍ഡര്‍ പ്രദീപ് ജയിനിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബു സലീം ഇപ്പോള്‍ നവി മുംബൈയിലെ തലോജ ജയിലിലാണ്.

Top