ക്രൈം ഡെസ്‌ക്
ചങ്ങനാശേരി: വീട്ടിൽ അതിക്രമിച്ചു കയറിയ കുപ്രസിദ്ധ ഗുണ്ട പത്തൊൻപതുകാരിയായ പെൺകുട്ടിയെ ക്രൂര പീഡനത്തിനു ഇരയാക്കി. അർധരാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയ ഗുണ്ട പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവേൽപ്പിച്ചതായും പൊലീസ് പറയുന്നു. വീട്ടുകാർ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സമയത്തായിരുന്നു ക്രൂരമായ പീഡനം അരങ്ങേറിയത്. പുലർച്ചെ ഒന്നരയോടെ ചങ്ങനാശേരി മേഖലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അര മണിക്കൂറിനകം ഗുണ്ടയെ പൊലീസ് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ചങ്ങനാശേരി തൈപ്പറമ്പിൽ ബിനീഷ് (26) ആണ് അറസ്റ്റിലായത്. ഇയാൾ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ്. വീട്ടുകാർ ക്ഷേത്രത്തിൽ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകൾ അണച്ചിരുന്നു. വീടിന്റെ കതകിന്റെ ഒരു കുറ്റി മാത്രമേ ഇട്ടിരുന്നുള്ളു. ഇത് ബലമായി തള്ളിത്തുറന്നാണ് പ്രതി അകത്തുകടന്ന് ആതിക്രമം കാണിച്ചത്.
അകത്തുകയറിയ ബിനീഷ് ഉറക്കത്തിലായിരുന്ന പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഉണർന്ന പെൺകുട്ടി ഉറക്കെ നിലവിളിച്ചു. കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെൺകുട്ടി നിലവിളിച്ചതോടെ പുതച്ചിരുന്ന പുതപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടി. തുടർന്ന് പീഡനം തുടരുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. വീട്ടുകാർ പെൺകുട്ടിയെ ചങ്ങനാശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ കെ.ടി.വിനോദ്, എസ്.ഐ എം.കെ.ഷമീർ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള ബിനീഷിനായി പൊലീസ് സംഘംതിരിഞ്ഞ് തെരച്ചിൽ ആരംഭിച്ചു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോൾ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ രാത്രിയിൽതന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു.


