
കോഴിക്കോട്: മനശാസ്ത്രജ്ഞർക്കുപോലും നിർവ്വചിക്കാൻ ബുദ്ധിമുട്ടുള്ള മാനസികാവസ്ഥയാണ് കൂടത്തായി കൂട്ടക്കൊല കോസിലെ ജോളിയുടേത്. പോലീസ് ആരോപിക്കുന്ന ആറ് കൊലപാതകങ്ങളിൽ അഞ്ചെണ്ണവും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചുകഴിഞ്ഞു. ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളിയുടെ കുറ്റസമ്മതം.
”എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സർ… അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു…” റൂറൽ എസ്‌പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി.
നിസ്സംഗതയോടെയും കൂസലില്ലാതെയുമാണ് ആദ്യം ജോളി ചോദ്യങ്ങളെ നേരിട്ടത്. എന്നാൽ പിന്നീട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയായിരുന്നു എല്ലാ നീക്കങ്ങളും. ‘കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും’ -ജോളി വെളിപ്പെടുത്തി.
സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിനു ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനൽകി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നൽകിയത്. ഒരു ടിന്നിൽ സൂക്ഷിച്ചുവെച്ച് വേണ്ട സമയത്ത് ഉപയോഗിക്കും. ‘നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്’ ഒരിക്കൽ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തിൽ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി
അതേസമയം തഹസീൽദാര്‍ ജയശ്രീയുടെ മകളെ രണ്ടു വയസുള്ളപ്പോൾ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചതിന് തെളിവ്. കുട്ടിയെ ഛർദിച്ച് അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയശ്രീയും ഭർത്താവും സ്ഥലത്തില്ലായിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ പരിചരിക്കാൻ താൻ മാത്രം മതിയെന്നു നിർബന്ധം പിടിച്ച ജോളി ആശുപത്രിയില്‍ നിന്ന് തന്നെ മടക്കി അയക്കാന്‍ ശ്രമിച്ചെന്നും ഡ്രൈവര്‍ പത്മദാസ് വെളിപ്പെടുത്തിയിരുന്നു.