സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ഡിജിബി ജേക്കബ് തോമസ്. പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണ് ഡിജിപി ജേക്കബ് തോമസ് ബാർ കോഴക്കേസിൽ തുടർ അന്വേഷണത്തിനു ഉത്തരവ് നൽകിയിരിക്കുന്നത്. ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.
ബാർ കോഴക്കേസിന്റെ അന്വേഷണം കെ.എം മാണിയിൽ മാത്രം ഒതുങ്ങില്ലെന്ന സൂചനകളാണ് ഇപ്പോൾ വിജിലൻസിലെ അന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുൻ മന്ത്രി കെ.എം മാണി, മന്ത്രിമാരായിരുന്ന കെ.ബാബു, അടൂർ പ്രകാശ്, രമേശ് ചെന്നിത്തല എന്നിവരെ അടക്കമുള്ളവരെയാണ് കേസിൽ പ്രതി ചേർക്കാൻ ജേക്കബ് തോമസ് തയ്യാറെടുക്കുന്നതെന്നാണ് സൂചനകൾ.
നിലവിലെ സാഹചര്യത്തിൽ ഡിജിപിയുടെ പൂർണ നിയന്ത്രണത്തിലായിരിക്കും ബാർ കോഴക്കേസിന്റെ അന്വേഷണം എന്നാണ് സൂചനകൾ. ഇതേ തുടർന്നു എഫ്ഐആർ രജിസ്റ്റർ ചെയത് ശേഷം മുൻ മന്ത്രിമാരെ ചോദ്യം ചെയ്യുമെന്ന സൂചനകൾ വിജിലൻസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.


