കേരളത്തിലെ വള്ളംകളികള്‍ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയില്‍ ജലമേള ; ജലമാമാങ്കത്തിന് ഒരുക്കങ്ങളുമായി ടൂറിസം വകുപ്പ്‌

ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്ത് ജലമേള സംഘടിപ്പിക്കാന്‍ നീക്കവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ആലപ്പുഴ പുന്നമ്മട കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി മുതല്‍ കൊല്ലം പ്രസിഡന്‍സ് ട്രോഫി ജലോത്സവം വരെ കോര്‍ത്തിണക്കിയാണ് ജലമാമാങ്കത്തിന് ഒരുങ്ങുന്നത്. അഞ്ച് ജില്ലകളിലെ വള്ളംകളി മത്സരങ്ങള്‍ കേരളാ ബോട്ട് റേസിങ് ലീഗില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനിച്ചത്.

ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ ഒന്നു വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 11 ന് നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1ന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ 12 മത്സരങ്ങളാണ് ഉണ്ടാകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോട്ട് റേസ് ലീഗിനായി 154 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിടുന്നത്. ഇതിനായി പത്ത് കോടിരൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി അഞ്ചു കോടി സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റുമായി കണ്ടെത്താനാണ് തീരുമാനം. വിദേശീയരെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലാകും ജലമേള നടത്തുക. ടൂറിസം മേഖലയില്‍ പുതിയ സാധ്യതകള്‍ തെളിയുമെന്നും മന്ത്രി കടകംപള്ളി പ്രതികരിച്ചു. മത്സരങ്ങളുടെ തിയതി നേരത്തെ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടത്തുകയും ചെയ്യുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മ്ത്സരങ്ങള്‍ നടത്തുകയെന്ന് മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തും ജല മഹോത്സവങ്ങളായാണ് മത്സരം സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടനുകളില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒന്‍പത് ചുണ്ടനുകളാണ് ലീഗ് മത്സരത്തില്‍ യോഗ്യത നേടുക. മത്സരത്തില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാലു ലക്ഷം രൂപ നല്‍കും. ഓരോ ലീഗ് മത്സരത്തിനും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെ സമ്മാന തുകയും നല്‍കും.

കേരള ബോട്ട് റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് ആറ് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചന. എന്നാല്‍ ചില കര്‍ശന നിബന്ധനകളും വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. തുഴച്ചിലുകാര്‍ 75് ശതമാനം തദ്ദേശീയരാകണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Top