തിരുവനന്തപുരം: യോഗം ചേരാന്‍ ആവശ്യമായ മന്ത്രിമാര്‍ എത്താത്തിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നില്ല. ആറുമന്ത്രിമാര്‍ മാത്രമാണ് മുഖ്യമന്ത്രി വിളിച്ച പ്രത്യേക മന്ത്രിസഭായോഗത്തിനെത്തിയത്. 13 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഇതേതുടര്‍ന്നാണ് കോറം തികയാത്ത കാരണത്താല്‍ യോഗം ചേരാതെ പിരിഞ്ഞത് .ഇതേതുടര്‍ന്ന് കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.നാല് സിപിഐ മന്ത്രിമാർ വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് മന്ത്രിസഭായോഗത്തിനെത്താഞ്ഞത്. ബാക്കിയുള്ളവർ അവരവരുടെ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കുന്നതിനാലാണ് എത്താതിരുന്നത്.
അതേസമയം, മന്ത്രിമാർ എത്താത്തതിനെ തുടർന്ന് തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത് പോലൊരു ഗതികേട് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനും മറ്റ് കാര്യങ്ങൾക്കുമാണ് മന്ത്രിമാർക്ക് താത്പ്പര്യമെന്നും ചെന്നിത്തല പറഞ്ഞു.ഓർഡിനൻസ് വീണ്ടും ഇറക്കുന്നതിന് മന്ത്രിസഭ തിങ്കളാഴ്ച്ച വീണ്ടും ചേരും.


