
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) വീണ്ടും പിളര്‍ന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെബി ഗണേഷ് കുമാർ എംഎൽഎയെ പുറത്താക്കി.പകരം വിമതര്‍ സഹോദരി ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണാക്കി.
ആര്‍ ബാലകൃഷ്ണ പിള്ളയുടെ മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.
ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ ഉഷ മോഹന്‍ ദാസ് പാർട്ടിയിലെ ഒരു വിഭാഗത്തെ കൂട്ടി യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി സീനിയർ വൈസ് ചെയർമാനും മുൻ എംഎൽഎയുമായ എംവിമാണി, വൈസ് ചെയർമാൻ പോൾ ജോസഫ്, ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങിയവർ യോഗത്തിനെത്തിയിട്ടുണ്ട്.
ചെയർമാനായിരുന്ന ആർ ബാലകൃഷണപിള്ളയുടെ മരണത്തിന് ശേഷം പാർട്ടി ചെയർമാൻ പദവി താൽക്കാലികമായി മകൻ ഗണേഷ്‌കുമാറിന് നൽകിയിരുന്നു. എന്നാൽ അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന് വിമതർ ആക്ഷേപമുയർത്തിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ മൂത്തമകൾ ഉഷ മോഹൻദാസിനെ ചെയർപേഴ്‌സൺ ആക്കുമെന്നും വിമതർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടി പിളരുന്നതും ഉഷ നേതൃസ്ഥാനത്തേക്ക് എത്തുന്നതും. ബാലകൃഷണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വിൽപത്രം സംബന്ധിച്ച് തർക്കമുണ്ടായ സമയത്ത് ഉഷ മോഹൻദാസ് പൊതുരംഗത്തേക്ക് എത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു.വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ചാണ് ഗണേശിനെതിരെ സഹോദരി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
നേരത്തെ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തൽക്കാലം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടർന്നാണെന്നായിരുന്നു ആരോപണം. കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
യോഗത്തില്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംവി മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. ഉഷ മോഹന്‍ദാസിനെ ഗണേഷിനെതിരെയിറക്കി ചെയര്‍പേഴ്‌സണ്‍ പദവി സ്വന്തമാക്കുന്നതിനുള്ള നീക്കം വിമതര്‍ നടത്തിവരികയായിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് വിമതർ അവകാശപ്പെട്ടിരുന്നു.
നേരത്തെ, ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിനെതിരെ ഉഷ മോഹൻദാസ് പരാതി ഉന്നയിച്ചിരുന്നു. വില്‍പത്രത്തില്‍ ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കാതിരുന്നത് ഗണേഷ് കുമാറിന്റെ ഇടപെടൽ മൂലമാണെന്നും വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നുമാണ് ഉഷയുടെ ആരോപണം. ഇടത് മന്ത്രിസഭയിൽ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കാത്തിരുന്നത് കുടുംബ വഴക്കിനെ തുടര്‍ന്നാണെന്നും ആക്ഷേപം ഉയർന്നിരുന്നു.