തിരുവനന്തപുരം: പുതിയ സര്‍ക്കാരുകള്‍ വരുമ്പോൾ മന്ത്രിമന്ദിരങ്ങളും ഔദ്യോഗിക വസതികളും നവീകരിക്കുന്ന പതിവുണ്ട്. കോടികളാണ് ഈ ഉദ്യമത്തിനായി സർക്കാർ ചിലവഴിക്കുന്നത്. ഇതിനിടെ
തന്റെ ഔദ്യോഗിക വസതി 23ലക്ഷം രൂപ ചെലവിട്ട് മോടി കൂട്ടേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ്റെ നിർദ്ദേശമാണ് ഇപ്പോൾ ശ്രദ്ധേയമായത്.
കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്ക് അനുവദിച്ചത്. അത് മോടിപിടിപ്പിക്കാന്‍ 23 ലക്ഷത്തിനാണ് ടൂറിസം വകുപ്പ് ടെന്‍ഡര്‍ തയ്യാറാക്കിയത്. പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗമാണ് എസ്റ്രിമേറ്റ് തയ്യാറാക്കിയത്.
എന്നാല്‍ പൈപ്പുകളുടെയും ഇലക്‌ട്രിക്കല്‍ ലൈനുകളുടെയും അത്യാവശ്യ ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം. കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐ അംഗം വി.എസ്.സുനില്‍ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. അറ്റകുറ്റപ്പണി തീരാത്തതിനാല്‍ കെ. രാജന്‍ ഇപ്പോള്‍ എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലാണ് താമസം.
പ്രതിപക്ഷ നേതാവിന് നല്‍കാറുള്ള കന്റോണ്‍മെന്റ് ഹൗസ് അടക്കം 21 ഔദ്യോഗിക വസതികളാണുള്ളത്. വന്‍തുകയാണ് ഇതിന് ചെലവാക്കുന്നത്. ഫര്‍ണിച്ചര്‍, കര്‍ട്ടനുകള്‍, കാര്‍പ്പെറ്റുകള്‍ എന്നിവ സജ്ജമാക്കുന്നത് ടൂറിസം വകുപ്പാണ്.


