പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: മകൻ ബിനോയ് കൊടിയേരി തട്ടിപ്പുകേസിൽ പ്രതിയായതോടെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്നും കൊടിയേരി ബാലകൃഷ്ണൻ തെറിച്ചേക്കും. സമ്മേളന കാലയളവിൽ തന്നെ ഇത്തരത്തിൽ അതിരൂക്ഷമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ കൊടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനവും തുലാസിലായി. ഇ.പി ജയരാജന്റെ മന്ത്രി സ്ഥാന നഷ്ടവും പി.ജയരാജനെതിരെ ആരംഭിച്ച അച്ചടക്ക നടപടിയോടെയും അസംതൃപ്തരായ കണ്ണൂർ ലോബിയാണ് ഇപ്പോൾ വാർത്ത പുറത്തു വന്നതിനു പിന്നിലെന്നാണ് സൂചന. ഇതിനിടെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖയെ കേരള നേതൃത്വം ഇടപെട്ട് ചെറുത്ത് തോൽപ്പിച്ചതിനോടുള്ള പ്രതികാരമാണ് ഇപ്പോഴുള്ള വാർത്താ വിവാദമെന്നു സൂചനയും ലഭിച്ചിട്ടുണ്ട്.
ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനിയിൽ നിന്നു 13 കോടിയോളം രൂപ തട്ടിയെടുത്തതായാണ് വ്യക്തമായിരിക്കുന്നത്. ഇന്ന് രാവിലെ മലയാള മനോരമ ദിനപത്രത്തിൽ ന്യൂഡൽഹിയിൽ നിന്നാണ് ഇത്തരത്തിൽ വാർത്ത പുറത്തു വന്നത്. അതുകൊണ്ടു തന്നെ വാർത്തയ്ക്കു പിന്നിൽ സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധമുള്ളവരാണ് വാർത്ത പുറത്തു വന്നതിനു പിന്നിലെന്നാണ് സൂചന. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രേഖയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയാണ്‌കേരള നേതൃത്വം നില കൊണ്ടിരുന്നത്. അന്നു മുതൽ തന്നെ യെച്ചൂരിയുടെ കണ്ണിലെ കരടായിരുന്നു കോടിയേരി ബാലകൃഷ്#ണനും കേരള നേതൃത്വവും. ഈ സാഹചര്യത്തിലാണ് ദുബായ് കമ്പനി വിഷയത്തിൽ പരാതിയുമായി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിച്ചത്. പരാതി ലഭിച്ച പോളിറ്റ് ബ്യോറോ ഇത് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ.
നിലവിലെ സാഹചര്യത്തിൽ കൊടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കണ്ണൂർ പാർട്ടി ലോബിയ്ക്കു അനഭിമതരാണ്. കണ്ണൂർ ലോബിയെ ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജയരാജന്റെ രാജിയ്ക്കു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കണ്ണൂർ ലോബിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. അതുകൊണ്ടു തന്നെ പാർട്ടി സമ്മേളനത്തിനു ശേഷം കൊടിയേരി സെക്രട്ടറി സ്ഥാനത്തു തുടരില്ലെന്നം ഇവർ പറയുന്നു. പി.ജയരാജനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ മുറുകുന്നത്. എന്നാൽ, പിണറായിയുടെ നീക്കങ്ങൾ ഇക്കാര്യത്തിൽ ഏറെ നിർണ്ണായകമാകും


