കോട്ടയം: ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി യു.ഡി.എഫിനുള്ളിലെ തർക്കം തീരുന്നു. രമേശ് ചെന്നിത്തലയുടെ മധ്യസ്ഥ ചർച്ചയിൽ യു.ഡി.എഫിനുള്ളിലെ തർക്കങ്ങൾക്ക് പരിഹാരമായി. ഏറ്റുമാനൂർ സീറ്റ് ജോസഫിന് തന്നെ നൽകുന്നതിനും, ഇവിടെ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും അഭിഭാഷകനുമായ അഡ്വ.പ്രിൻസ് ലൂക്കോസിനെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. ഏറ്റുമാനൂർ സീറ്റിൽ അവകാശവാദമുന്നയിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിനെ കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിക്കുന്നതിനും ധാരണയായി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായപ്പോൾ മുതൽ ഏറ്റുമാനൂർ സീറ്റ് ആർക്കാകും എന്ന ആകാംഷ യു.ഡി.എഫിലുണ്ടായിരുന്നു. ഇതിനൊടുവിലാണ് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനു ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രിൻസ് ലൂക്കോസിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വരും മുൻപാണ് ഇതിനിടെ സീറ്റ് കോൺഗ്രസുമായി വച്ചുമാറുമെന്ന രീതിയിൽ ചർച്ചകളുണ്ടായത്.
എന്നാൽ, വെള്ളിയാഴ്ച രാവിലെ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ലതികയെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ ധാരണയായത്. നേരത്തെ ചെങ്ങന്നൂരിലേയ്ക്കും ലതികയെ പരിഗണിച്ചിരുന്നു.
എന്നാൽ, ഇതിനിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിൻസ് ലൂക്കോസ് ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ അടക്കം കണ്ടാണ് ഇദ്ദേഹത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. യു.ഡി.എഫ് – കോൺഗ്രസ് പ്രവർത്തകരെ കണ്ട് സംവദിക്കുന്നതിനും ഇദ്ദേഹം സമയം ചിലവഴിക്കുന്നുണ്ട്.


